മാന്ദാമം​ഗലം ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; കല്ലേറിൽ മെത്രാപ്പൊലീത്തയടക്കം പതിനഞ്ച് പേർക്ക് പരിക്ക്

By Web TeamFirst Published Jan 18, 2019, 6:56 AM IST
Highlights

സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി

രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. 

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ഇരുവിഭാ​ഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. മറുഭാ​ഗത്ത് അപ്രതീക്ഷിതമായിട്ടാണ് കല്ലേറുണ്ടായതെന്നാണ് ഇരുവിഭാ​ഗത്തിന്റെയും വാദം. ഓർത്തഡോക്സ് സഭക്കാർ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാർ പള്ളിക്കകത്തും പ്രാർ‌ത്ഥനായജ്ഞം നടത്തിവരികയായിരുന്നു. 

click me!