
ചെന്നൈ: യുഎപിഎ കേസിൽ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ച് തമിഴ്നാട്ടിലെ ശിവഗംഗ കോടതി. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ. നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്.
വഞ്ചന, വ്യാജ രേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളിൽ 5 വർഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്. അതേസമയം വിധി അവിശ്വസനീയമാണന്നും പൂർണമായി കെട്ടിച്ചമച്ച കേസാണെന്നും രൂപേഷിന്റെ ഭാര്യ ഷൈന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലും കർണാടകത്തിലും സമാനമായ കേസുകളിലെല്ലാം രൂപേഷിനെ വെറുതെവിട്ടിരുന്നു. 2015 മെയിൽ അറസ്റ്റിലായതു മുതൽ ജയിലിലാണ് രൂപേഷ്. ജയിൽമോചനം അടുത്തിരിക്കെയുണ്ടായ ഉത്തരവ്, രൂപേഷ് പുറത്തിറങ്ങരുതെന്ന ഭരണകൂടത്തിന്റെ താത്പര്യത്തിനു അനുസരിച്ചാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.