
രക്തസമ്മർദ്ദത്തിനും, പ്രമേഹത്തിനും, അൽഷിമേഴ്സിനുമുള്ള മരുന്നുകളടക്കം നൂറോളം മരുന്നുകൾക്കാണ് വിലവർദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം അവശ്യമരുന്നുകളുടെ പട്ടിക വിപൂലികരിച്ചപ്പോൾ ആ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മരുന്നുകൾക്കാണ് വിലവർദ്ദിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ദേശീയ മരുന്ന് വിലനിർണ്ണയ സമിതി ഒരു വർഷത്തേക്ക് മരുന്നുകളുടെ വിലവർദ്ധിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മരുന്നുകമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചതിനെത്തുടർന്നാണ് അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടാത്ത മരുന്നുകൾക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
ഒന്നരവർഷത്തിനിടെ ഇതാദ്യമായാണ് മരുന്നുകളുടെ വിലവർദ്ദിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. എന്നാൽ വിലവർദ്ധിപ്പിച്ച മരുന്നുകൾക്കെല്ലാം പകരം മരുന്നുകൾ വിലക്കുറവിലും ഗുണമേന്മയിലും വിപണിയിൽ കിട്ടാനുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരെ ഈ വിലവർദ്ധനവ് ബാധിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം.
കഴിഞ്ഞ വർഷം ഡിസംബറിൽ അവശ്യമരുന്നുകളുടെ പട്ടികയിൽ കൂടുതൽ മരുന്നുകൾ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാധാരണ മരുന്നുകൾ ഇതോടെ ഈ പട്ടികയിൽ ഇടംപിടിച്ചു. ഒരുലക്ഷം കോടി വിറ്റുവരവുള്ള മരുന്നുവിപണിയുപടെ മുപ്പത് ശതമാനം ഇപ്പോൾ. നേരിട്ടുള്ള വിലനിയന്ത്രണത്തിന് കീഴിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam