
തിരുവനന്തപുരം: ജനതാദള്‍ എസില്‍ പിളര്‍പ്പ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം രാജിവച്ചു. സിപിഐയില്‍ ചേരാനാണ് ഇവരുടെ തീരുമാനം. മന്ത്രിസ്ഥാനത്തെ ചൊല്ലിയും സംസ്ഥാന അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തിലുമുള്ള കലഹങ്ങളല്ലാതെ ജനതാദള്‍ എസില്‍ ഒന്നും നടക്കുന്നില്ലെന്നാണ് രാജിവച്ചവരുടെ പരാതി.
മൂന്ന് എംഎല്‍എമാര്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പത്ത് ജില്ലകളില്‍ സമാന്തര കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് രാജിവച്ചവരുടെ നിലപാട്.
രണ്ട് ദേശീയ കൗണ്‍സില്‍ അംഗങ്ങളും ഒന്‍പത് സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും അടക്കമുള്ളവരാണ് സിപിഐയില്‍ ചേരുന്നത്. ഈ മാസം വയനാട്ടില്‍ രണ്ടായിരം പേര്‍ പങ്കെടുക്കുന്ന ലയന സമ്മേളനം നടക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലാ നേതാക്കന്മാര്‍ പാര്‍ട്ടി വിടുമെന്നാണ് രാജിവച്ചവരുടെ അവകാശവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam