
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ചേലാകര്‍മ്മം ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരനായ ഒരു ഡോക്ടറും ഭാര്യയും കൂടി അറസ്റ്റിലായി. നേരത്തെ ഇതേ കുറ്റത്തിന് മറ്റൊരു ഇന്ത്യന്‍ വനിതാ ഡോക്ടറും പിടിയിലായിരുന്നു. ഇവരെ സഹായിച്ചെന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി അറസ്റ്റ് തെയ്തത്. ഡോ. ഫക്റുദ്ദീന്‍ അത്തര്‍ (53), ഭാര്യ ഫരീദ അത്തര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഡോ. ഫക്റുദ്ദീന്‍ ചികിത്സ നടത്തിയിരുന്ന ലിവോണയിലെ ക്ലിനിക്കില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ലൈംഗിക അവയവങ്ങള്‍ മുറിച്ചുമാറ്റിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യക്കാരിയായ ഡോ. ജുമാന നഗര്‍വാല ഇതേ കുറ്റത്തിന് മിഷിഗണില്‍ അറസ്റ്റിലായത്. അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം കുറ്റകൃത്യമാണ്. എന്നാല്‍ ഈ കേസില്‍ ആദ്യമായാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഈ കേസിലെ പ്രതികളാവട്ടെ മൂന്ന് ഇന്ത്യക്കാരും. 1988ല്‍ ഗുജറാത്തില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയയാളാണ് ഡോ. ഫക്റുദ്ദീന്‍. മിഷിഗണില്‍ ബുര്‍ഹാനി മെഡിക്കല്‍ ക്ലിനിക്ക് മെഡിക്കല്‍ ക്ലിനിക്ക് എന്ന പേരിലാണ് ഇയാള്‍ ആശുപത്രി നടത്തി വന്നിരുന്നത്. ഡോ. ജുമാന നഗര്‍വാല ഇവിടെ വെച്ച് പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തിയിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ ആശുപത്രിയില്‍ മാനേജറായാണ് ഫരീദ ജോലി ചെയ്തിരുന്നത്. ശസ്ത്രിക്രിയ നടത്തുന്ന സമയത്ത് ഫരീദയും സഹായിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. ആറിനും എട്ടിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam