ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്ക്രീറ്റ് മിക്സിംഗ് മെഷീൻ നാൽപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് അസം സ്വദേശി നജ്റുൾ ഇസ്ലാം മരിച്ചത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള നജ്റുളിന് ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസോ, വൈദഗ്ധ്യമോ ഇല്ലായിരുന്നു.
ഇടുക്കി: ചെറുതോണിയിൽ ദേശീയപാത നിർമ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് കരാറുകാരൻ മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിയെടുപ്പിച്ചതിനാലെന്ന് പരാതി. മരിച്ച യുവാവിന് ഭാരവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും തൊഴിലാളികളെ എത്തിച്ച കാര്യം കരാറുകാരൻ പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്ക്രീറ്റ് മിക്സിംഗ് മെഷീൻ നാൽപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് അസം സ്വദേശി നജ്റുൾ ഇസ്ലാം മരിച്ചത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള നജ്റുളിന് ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസോ, വൈദഗ്ധ്യമോ ഇല്ലായിരുന്നു. ഈ സൈറ്റിൽ ജോലിയെടുക്കുന്ന പലരുടെയും അവസ്ഥയും ഇതാണ്. ആൻഡെക് എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറെടുത്തിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുമ്പോൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന നിയമവും കരാറുകാർ പാലിച്ചിട്ടില്ല. നജ്റുളിന്‍റെ മരണത്തിൽ എൻഎച്ച് അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെയും ,കരാറുകാരനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.