
മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പിപ്പിള്‍ റെപ്രസന്‍റേഷന്‍ ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ (ജിസിഐസി) അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമില്‍ പ്രതിഷേധം ഉയര്‍ന്ന അതേ പ്ലേറ്റില്‍ തന്നെ തിരിച്ചടിക്കുകയാണ് കുമ്മനം. തനിക്കെതിരായ ആരോപണങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിക്കാന്‍ പോന്നവയെല്ലാം കേരളത്തില്‍ നിന്ന് ചെയ്യാന്‍ കുമ്മനത്തിന് സാധിച്ചു എന്നാണ് വിലയിരുത്തല്‍. അതില്‍ പ്രധാനപ്പെട്ടത് സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് മാര്‍ ആലഞ്ചേരി കുമ്മനത്തിനായി രംഗത്തെത്തിയതാണ്. കേരളത്തിലെത്തിയ മിസോറാം ഗവര്‍ണര്‍ കുമ്മനവുമായി എറണാകുളം ഗസ്റ്റ് ഹൗസിലെത്തി ബിഷപ് കൂടിക്കാഴ്ച നടത്തി. ബിഷപ്പിന് ഭക്ഷണ വിളമ്പിക്കൊടുത്തായിരുന്നു കുമ്മനം അദ്ദേഹത്തെ സ്വീകരിച്ചത്.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എതിരെ നിലനിൽക്കുന്നത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്ന് ആലഞ്ചേരി പ്രതികരിച്ചു. സഭയുമായി സൗഹൃദം പുലർത്തുന്ന വ്യക്തി ആണ് കുമ്മനം രാജശേഖരൻ. മിസോറാമിലെ ക്രിസ്ത്യൻ ജനവിഭാഗങ്ങൾ ഒന്നിച്ചു നിന്നാൽ കുമ്മനത്തിനു എതിരായ പ്രശ്നങ്ങൾ അവസാനിക്കും. ക്രിസ്ത്യൻ ജനവിഭാഗം ഒന്നിച്ചു നിന്നാൽ കുമ്മനതിനു എതിരെ ഒരു നീക്കവും ഉണ്ടാകില്ല. ഇക്കാര്യം മിസോറാമിലെ കാത്തോലിക് ബിഷപ്പുമായി താൻ സംസാരിച്ചുവെന്നും കുമ്മനവുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നു ആവശ്യപ്പെട്ടതായും ആലഞ്ചേരി വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും സമീപിച്ചിരിക്കുകയാണ് പ്രിസം. അഴിമതിവിരുദ്ധ സംഘടയായി തുടങ്ങി രാഷ്ട്രീയ പാര്‍ട്ടിയായി രൂപം കൊണ്ട സംഘടനയാണ് പ്രിസം. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം വിഫലമാകുമെന്നാണ് വിവരം. നേരത്തെ വലിയ മത്രാപൊലീത്ത ഫിലപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി കുമ്മനം കൂടിക്കാഴ്ച് നചത്തിയരുന്നു.
ഇത്തരത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് ഏറെ പ്രിയപ്പെട്ടനാണ് താനെന്ന് കുമ്മനം മിസോറാം ജനതയെയും സംഘടനകളെയും അറിയിക്കുകയാണ് ഇതിലൂടെ. എന്തായാലും തനിക്കെതിരായ പ്രതിഷേധത്തിന് ഒറ്റമൂലിയുമായാണ് കുമ്മനം കേരള സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് മിസോറാമിലെത്തുന്നത്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മിസോറാമിലേക്ക് ക്ഷണിച്ചാണ് കുമ്മനം മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam