
ഐസാള്‍: ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലേയറ്റ കുമ്മനം രാജശേഖരന്‍റെ നിയമനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം. രാഷ്ട്രീയക്കാരനും തീവ്ര ഹിന്ദുവാദിയുമായ ഒരാളെ ഗവര്‍ണറായി നിയമിച്ചത് ശരിയല്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പിപ്പിള്‍ റെപ്രസന്‍റേഷന്‍ ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യനുമാണ് (ജിസിഐസി) വാര്‍ത്താക്കുറിപ്പില്‍ പ്രതിഷേധം അറിയിച്ചത്. അഴിമതിവിരുദ്ധ സംഘടയായി തുടങ്ങി രാഷ്ട്രീയ പാര്‍ട്ടിയായി രൂപം കൊണ്ട സംഘടനയാണ് പ്രിസം.
കുമ്മനം ഗവര്‍ണര്‍ പദവിക്ക് യോഗ്യനല്ലെന്നും, അദ്ദേഹം ആര്‍എസ്എസിന്‍റെ സജീവ പ്രവര്‍ത്തകനും ഹിന്ദു ഐക്യവേദിയും വിഎച്ച്പിയുമടക്കമുള്ള സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണെന്നാണ് പ്രിസത്തിന്‍റെ ആരോപണം. രാഷ്ട്രീയക്കാരനായ ഒരാളെ ഗവര്‍ണറായി നിയമിക്കുന്നത് മിസോറാം രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമിനെ ഇത് പ്രതികൂലമായി ബാധിക്കും. കുമ്മനത്തെ മാറ്റി പക്ഷപാതമില്ലാത്ത ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ പരാതിയില്‍ പ്രിസം ആരോപിക്കുന്നു.
87 ശതമാനത്തോളം ക്രിസ്ത്യാനികള്‍ ജീവിക്കുന്ന മിസോറാമില്‍ ഹിന്ദു മത മൗലീകവാദിയായ ഒരാളെ ഗവര്‍ണറായി നിയമിക്കുന്നലൂടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നാണ് ജിസിഐസി പത്രക്കുറിപ്പില്‍ ആരോപിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ക്ക് ഇത് കാരണമാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും സമാധാനമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന മിസോറാമിന് യോജിച്ചതല്ല കുമ്മനത്തെ പോലുള്ള ഒരു വ്യക്തിയെന്നും ജിസിഐസി പറയുന്നു. കുമ്മനം അവസരവാദിയാണെന്നും ഇത്തരത്തിലൊരാളുടെ നിയമനം മിസോറാമിന് ദോഷം ചെയ്യുമെന്നും ജിസിഐസി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam