മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.
മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാറിൻറെ ഭാര്യയും എംപിയുമായ സുനേത്ര പവാർ ഇന്ന് ചുമതലയേല്‍ക്കും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവാർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവാർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്.
അജിത് പവാറിന് ശേഷം ആര് എൻസിപിയെ നയിക്കും എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ്. അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗീകരിച്ചു. ഇന്നലെ പ്രഫുൽ പട്ടേൽ, സുനിൽ തത്ക്കറെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ നേതാക്കൾ ഫട്നവിസുമായി ചർച്ച നടത്തിയിരുന്നു. എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനവും സുനേത്ര പവാർ ഏറ്റെടുക്കുമോ എന്നത് വ്യക്തമല്ല. നിലവിൽ രാജ്യസഭ അംഗമായ സുനേത്ര പവാർ ആ സ്ഥാനം രാജിവയ്ക്കും. അജിത് പവാറിൻ്റെ ബാരാമതി നിയമസഭ സീറ്റിൽ നിന്ന് സുനേത്ര ജനവിധി തേടും. പാർട്ടി നേതൃസ്ഥാനം ഒഴിച്ചിടുന്നത് പല രാഷ്ട്രീയ നാടകങ്ങൾക്കും ഇടയാക്കും എന്ന് കണ്ടാണ് സത്യപ്രതിജ്ഞ ഇന്നത്തേക്ക് നിശ്ചയിച്ചത്.
രണ്ട് എൻസിപികളും ഒന്നിക്കാനുള്ള ചർച്ചകൾ നടന്നതും നേതാക്കൾ സ്ഥിരീകരിച്ചു. ഈ മാസം പതിനേഴിന് അജിത് പവാർ ശരദ് പവാറിൻറെ സാന്നിധ്യത്തിൽ ചർച്ച നടത്തുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നു. അടുത്ത മാസം പന്ത്രണ്ടിന് ലയനം പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് എൻസിപികളും സഹകരിച്ച് പ്രവർത്തിക്കും എന്നാണ് ശരദ് പവാർ ഇന്ന് പ്രതികരിച്ചത്. എൻസിപികൾ ലയിച്ചാൽ ശരദ് പവാർ എൻഡിഎയിൽ ചേരുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.

