നിസഹായരായി ജനപ്രതിനിധികളും; വേദനയോടെ സഹായങ്ങള്‍ക്കായി കേഴുന്നു

Published : Aug 18, 2018, 02:15 AM ISTUpdated : Sep 10, 2018, 03:40 AM IST
നിസഹായരായി ജനപ്രതിനിധികളും; വേദനയോടെ സഹായങ്ങള്‍ക്കായി കേഴുന്നു

Synopsis

നിരവധി വട്ടം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിട്ടും സഹായം ലഭിക്കാതെ ഭയത്തിലാണ് അവര്‍ കഴിയുന്നത്. സംഭരിച്ച ധെെര്യമെല്ലാം ചോരുമ്പോഴും തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഫോണ്‍ വിളികളായും സന്ദേശങ്ങളായും എത്തുന്നവരില്‍ നിന്ന് ലഭിക്കുന്നത്

ചെങ്ങന്നൂര്‍: കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം നാട് മുടിക്കുമ്പോള്‍ നിസഹായരായി ജനപ്രതിനിധികള്‍. സര്‍ക്കാര്‍ അതിന്‍റെ എല്ലാം സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും എല്ലായിടത്തേക്കും അത് എത്തുന്നില്ലെന്നുള്ള പരാതികളാണ് കൂടുതലും ഉയരുന്നത്.

പല പ്രദേശങ്ങളിലും ദിവസങ്ങളായി ഭക്ഷണവും വെള്ളവുമൊന്നും ലഭിക്കാതെ ആയിരങ്ങളാണ് കുടുങ്ങി കിടക്കുന്നത്. നിരവധി വട്ടം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിട്ടും സഹായം ലഭിക്കാതെ ഭയത്തിലാണ് അവര്‍ കഴിയുന്നത്. സംഭരിച്ച ധെെര്യമെല്ലാം ചോരുമ്പോഴും തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഫോണ്‍ വിളികളായും സന്ദേശങ്ങളായും എത്തുന്നവരില്‍ നിന്ന് ലഭിക്കുന്നത്.

ജനപ്രതിനിധികള്‍ക്ക് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കാണാനാകുന്നില്ല. ബോട്ടുകളിലും വള്ളങ്ങളിലുമൊന്നും രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥകള്‍ നേരിടുമ്പോള്‍ എയര്‍ ലിഫ്റ്റിംഗ് എന്ന ഒറ്റ മാര്‍ഗമാണ് പലയിടങ്ങളിലെയും ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് മണ്ഡലത്തിലെ ഭീകരാവസ്ഥയെപ്പറ്റിയുള്ള യഥാര്‍ഥ ചിത്രം ആദ്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. നിലയില്ലാത്ത എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി.

അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് അവറില്‍ കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍. രക്ഷാപ്രവര്‍ത്തനം നടന്നില്ലെങ്കില്‍ നിരവധി പേര്‍ മരണപ്പെടുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. തൊട്ടുപിന്നാലെ പറവൂരിലെ അവസ്ഥകള്‍ വിവരിച്ച് വി.ഡി. സതീശന്‍ എംഎല്‍എയും രംഗത്ത് എത്തി.

പറവൂരില്‍ ഒരു തരത്തിലുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് എംഎല്‍എ പറയുന്നത്. പതിനായിരക്കണക്കിന് പേര്‍ വീട്ടിലും മറ്റും കുടങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ദുരിതത്തിലാണ്.

ഒരു കിറ്റ് മരുന്നുപോലും പറവൂര്‍ പ്രദേശത്ത് കിട്ടിയില്ല. 40 ഒാളം ദുരന്ത നിവാരണ സംഘം ഇവിടെയുണ്ടെന്ന് പറയുന്നു, എന്നാല്‍ ഒരു സൈനികനും ഇവിടെ എത്തിയിട്ടില്ല. അതേ സമയം മുനമ്പത്ത് നിന്ന് എത്തിയ മത്സ്യബന്ധന ബോട്ടുകളും, രണ്ട് നേവി ബോട്ടുകളും മാത്രമാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

തന്‍റെ മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് അങ്കമാലി എംഎല്‍എ റോജി എം. ജോണും പറഞ്ഞു. മലയാറ്റൂര്‍ പാറക്കടവ് പ്രദേശങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. കാലടിയിലും മറ്റും ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ്.

പെരിയാറിന്‍റെ വടക്ക് വശത്തുള്ള ആളുകള്‍ ജീവന് ഭീഷണി നേരിടുന്നു. രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭക്ഷണവും വെള്ളവും എങ്കിലും എത്തിക്കാന്‍ ഉടന്‍ സാധിക്കണം. എറണാകുളം ജില്ലയില്‍ സെെന്യം എത്തിയിട്ടും ഇവിടങ്ങളില്‍ ആരും എത്തിയില്ലെന്നും എംഎല്‍എ പറഞ്ഞു. 

കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ചെങ്ങന്നൂരില്‍ അവസ്ഥ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെ അറിയിച്ചിരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

അതനുസരിച്ച് രണ്ട് ഹെലികോപ്ടര്‍ ചെങ്ങന്നൂരിലേക്കായി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരമായി ബന്ധപ്പെടാനായിരുന്നു പിന്നീടുള്ള നിര്‍ദേശം. എന്നാല്‍, അനുവദിച്ച ഹെലികോപ്ടര്‍ ചെങ്ങന്നൂരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ചില്ലെന്ന് വേണം മനസിലാക്കാന്‍. അത് കൊണ്ടാണ് എയര്‍ ലിഫ്റ്റിംഗ് നടക്കാതിരുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും