തിരുവനന്തപുരം: തലസ്ഥാനത്ത് ഒരിടവേളക്കുശേഷം വീണ്ടും മൊബൈൽ മോഷ്ടാക്കള്‍ വിഹരിക്കുന്നു. ഒരു മാസത്തിനുള്ളിൽ മൂന്നു പ്രധാനപ്പെട്ട മൊബൈൽ കടകളിലാണ് കള്ളൻമാർ കയറി വില പിടിപ്പുള്ള മൊബൈലുകള്‍ മോഷ്ടിച്ചത്. മൊബൈൽ മോഷ്ടാക്കള്‍ ഒരു കാലത്ത് വലിയ തലവേദനയായിരുന്നു. കിഴക്കകോട്ടയിലും സ്റ്റാച്യുവിലും വലിയ മോഷണമാണ് ഒരു വർഷം മുമ്പ് നടന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ സംഘമായിരുന്നു മോഷണം നടത്തിയത്.
ഷട്ടറുകളുടെ മധ്യഭാഗം പൊക്കിയശേഷം നുഴഞ്ഞു കയറിയുള്ള മോഷണമായിരുന്നു ശൈലി. ഈ സംഘത്തിലുള്ളവരെ പിടികൂടാനായതോടെ കുറച്ചുനാളുകയാണ് കടകളിൽ മോഷണമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മോഷ്ടാക്കള്‍ സജീവമായിരിക്കുകയാണ്. കിഴക്കോകോട്ട, പട്ടം ,മെഡിക്കൽ കോളജ് എന്നിവടങ്ങിലായിരുന്നു ഒരു മാസത്തിനിടെ മോഷമുണ്ടായത്. ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റി അകത്തുകടക്കുന്ന സംഘം മൊബൈലുകള്‍ മാത്രമാണ് മോഷ്ടിക്കുന്നത്.
ചാർജ്ജറോ ബാറ്ററിയോ മറ്റ് സാധനങ്ങളോ ഒന്നും കള്ളൻമാർ എടുക്കുന്നില്ല. തലസ്ഥാനത്ത് നല്ലരീതിയിൽ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളാണ് കള്ളമാർ ലക്ഷ്യവച്ചതും. രണ്ട് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയ വിരൽ അടയാളങ്ങള്‍ക്ക് സാമ്യമുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘത്തെയാണ് ഇപ്പോള്‍ സംശയിക്കുന്നത്. മോഷണ മുതലുകള്‍ വിൽപ്പന നടത്തിയ ആർഭാട ജീവിതം നയിക്കുന്ന ചെറുപ്പക്കാരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘമാണ് തലസ്ഥാനത്തും വിഹരിക്കുന്നതെന്നാണ് വിവരം. പൊലീസ് അന്വേഷണം ഊർജ്ജിമാക്കിയിട്ടുണ്ട്.