ചിറ്റൂർ ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളിൽ രണ്ടു പേർ സിപിഎമ്മിലേക്ക് തിരിച്ചെത്തി. വിമത നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മിൽ ചേര്‍ന്നു. വിമത നേതാവ് എം സതീഷിന്‍റെ വിശ്വസ്തരിലൊരാളായ എൻ വിജയാനന്ദും സിപിഎമ്മില്‍ തിരിച്ചെത്തി
പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളിൽ രണ്ടു പേർ സിപിഎമ്മിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക്ക് എന്നിവരാണ് പാര്‍ട്ടിയിൽ തിരിച്ചെത്തിയത്. ഇരുവരെയും നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു. കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവ് എം.സതീഷിന്‍റെ വിശ്വസ്തരിൽ ഒരാളാണ് തിരിച്ചെത്തിയ എൻ. വിജയാനന്ദ്. വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകരും സിപിഎമ്മിൽ ചേര്‍ന്നു. കൊഴിഞ്ഞാമ്പാറയിലെ കോൺഗ്രസ് പ്രവർത്തകരായ മഥൻകുമാർ, ശൺമുഖവേൽ എന്നിവരാണ് സിപിഎമ്മിനൊപ്പം എത്തിയത്.



