
മലപ്പുറം: ബന്ധുനിയമനത്തിനു പിന്നാലെ മന്ത്രി കെടി ജലീലിന്‍റെ ഔദ്യോഗിക വസതിയിലെ തോട്ടക്കാരുടെ നിയമനവും വിവാദത്തില്‍. ഒരു വീട്ടമ്മയടക്കം മൂന്നു പേരെ മലപ്പുറത്തുനിന്നും തോട്ടക്കാരായി മന്ത്രി നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളും തിരുവനന്തപുരത്തേക്ക് പോവാറില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. വീട്ടിലിരുന്ന് ശന്പളം വാങ്ങുകയാണ് ഈ മൂന്നുപേരും.
ബന്ധുനിയമ വിവാദത്തിനു പിന്നാലെയാണ് മന്ത്രി കെ.ടി ജലീലിന്‍റെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഔദ്യോഗിക ജീവനക്കാരെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചത്. മന്ത്രി മന്ദിരത്തിലെ പൂന്തോട്ടപരിപാലത്തിന് നിയമിച്ചിട്ടുള്ള മൂന്നു പേരും മലപ്പുറം ജില്ലക്കാരാണ്. ഒന്ന് തിരൂര്‍ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷെമീം, രണ്ട് എടപ്പാല്‍ പൊല്‍പ്പാക്കര സ്വദേശി ഹംനാദ്, മൂന്നാമത്തേത് മന്ത്രിയുടെ വളാഞ്ചേരി കാവുംപുറത്തെ വീടിനു സമീപം താമസിക്കുന്ന ആരിഫ ബീവി. മുഹമ്മദ് ഷമിം തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലെത്തിലേക്ക് പോവാറില്ലന്ന് അമ്മ തന്നെ പറയുന്നു.
നാട്ടിലുണ്ട് അവധിയിലാണെന്നാണ് ഹംനാദിന്‍റെ വിശദീകരണം. തങ്ങള്‍ കുടുംബാംഗമായ ആരിഫബീവി തിരുവനന്തപുരത്തേക്ക് പോയിട്ടേയില്ലെന്ന് അയല്‍വാസിയുടെ ഉറപ്പിച്ചു പറയുന്നു. തോട്ടക്കാരിയായോ വീട്ടുജോലിക്കാരിയായോ പോകേണ്ട അവസ്ഥ ഇവര്‍ക്കില്ലെന്നും അയല്‍വാസി പറഞ്ഞു.
ബന്ധു നിയമനം പോലെത്തന്നെ മന്ത്രിയുടെ സ്വജനപക്ഷപാതത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ഇത്. ജോലി ചെയ്യാത്തവര്‍ക്ക് അവര്‍ ഇഷ്ട്ടക്കരാണെന്ന പേരില്‍ സര്‍ക്കാര്‍ പണം വീതം വച്ചു നല്‍കുന്നതും ഒരു തരത്തില്‍ അഴിമതി തന്നെയാണ്. തനിക്ക് ബന്ധമില്ലാത്തവരെ വീട്ടിലെ തോട്ടക്കാരായി നിയമിക്കാനാവുമോയെന്നാണ് ഇതില്‍ മന്ത്രി കെടി ജലീലിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam