
അരിസോണ: ഒരു മാസം പ്രായമായ സ്വന്തം കുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്ന് പത്തൊമ്പതുകാരിയായ അമ്മ. കുഞ്ഞ് കരയുന്നത് ശല്യമായതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പിടിയിലായ ജെന്ന ഫോള്‍വെല്‍ പൊലീസിനോട് പറഞ്ഞു.
സിനിമാ സമാനമായ കഥയാണ് സംഭവത്തെ കുറിച്ച് പൊലീസിന് പറയാനുള്ളത്. ഒരു മാസം പ്രായമായ കുഞ്ഞിന്റെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ തുടങ്ങിയതോടെ ജെന്ന കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇതിന് വേണ്ടി പല മാര്‍ഗങ്ങളും തേടി.
'കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍', 'ഒരു കുഞ്ഞിനെ കൊല്ലാനുള്ള എളുപ്പവഴികള്‍' തുടങ്ങി പല സെര്‍ച്ചുകളും ജെന്നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞുങ്ങളെ കാണാതായ സംഭവങ്ങളെ കുറിച്ചും ജെന്ന ഓണ്‍ലൈനില്‍ വിശദമായി പരതി. ഇതിനെല്ലാം ശേഷമാണ് കുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കുഞ്ഞിനെ കൊന്ന ശേഷം മൃതദേഹം ഒരു ബാഗിലാക്കി ഉപേക്ഷിച്ചു. വൈകാതെ പൊലീസില്‍ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് പരാതിയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബാഗിലാക്കിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് ജെന്നയെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തായത്.
കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ ജെന്നയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ജെന്നയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഭര്‍ത്താവ് എറിക് അറിയിച്ചു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ജെന്നയുടെ മാനസികനിലയും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam