ദില്ലി: ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കുള്ളതാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലെന്ന് ഇന്ത്യ. ഇന്ത്യയിലെത്തിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം മല്യ ബ്രിട്ടീഷ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി ഇക്കാര്യം ഇന്ത്യ ബ്രിട്ടീഷ് കോടതിയെ അറിയിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഇന്ത്യയിലെത്തുന്ന മല്യയുടെ സുരക്ഷ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇന്ത്യ കേസ് പരിഗണിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ കോടതിയെ അറിയിക്കും. ജയില്‍ അന്തേവാസികളുടെ സംരക്ഷണ കാര്യത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുമ്പിലാണ് ഇന്ത്യ. തടവുകാരുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും കോടതയില്‍ രാജ്യം വ്യക്തമാക്കും.
ഇന്ത്യന്‍ ജയിലുകളില്‍ മല്യ സുരക്ഷിതനായിരിക്കില്ലെന്നും ജയിലുകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മല്യയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ നിലപാട് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്. മല്യ ഇന്ത്യയില്‍ സുരക്ഷിതനായിരിക്കുമെന്ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ബോധിപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. മല്യയെ ഇന്ത്യയ്ക്ക് വിട്ട് കിട്ടണമെന്ന ആവശ്യത്തില്‍ ഡിസംബര്‍ നാലിന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി വാദം കേള്‍ക്കും.
ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിൽ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദത്തിനിടെയാണ് മല്യയുടെ അഭിഭാഷകൻറെ വാദം. ഇന്ത്യൻ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും മല്യയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടുകയായിരുന്നു. .
പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തെ വിവരം ധരിപ്പിക്കുകയും ജയിൽ മാന്വൽ പ്രകാരം അനുവദനീയമെങ്കിൽ വിചാരണ പൂർത്തിയാകുംവരെ മല്യക്ക് പ്രത്യേകം ഭക്ഷണം നൽകുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നു.