നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പ്, മോണോ സൈറ്റ് സംസ്കരണത്തിനായി കെഎംഎംഎൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം : മോണോ സൈറ്റ് സംസ്കരണത്തിന് സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുള്ള കെഎംഎംഎൽ തീരുമാനത്തിന് യു ഡി എഫ് സർക്കാർ പച്ചക്കൊടി കാട്ടുമോയെന്നതിൽ ആകാംഷ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനെ തൊട്ടുമുമ്പാണ് ഹൈദരാബാദ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയെ കെഎംഎംഎൽ തെരഞ്ഞെടുത്തത്. ധാരണ പത്രം ഒപ്പിടാൻ കമ്പനി പ്രതിനിധികൾ സർക്കാർ പ്രതിനിധികളെ കണ്ടിരുന്നു.
ധാതു സമ്പത്തിൽ അടക്കം സ്വകാര്യ നിക്ഷേപമെന്ന ബജറ്റ് നിർദേശത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് സംസ്ഥാനസർക്കാരിന് കീഴിലെ കെ എം എം എൽ സ്വകാര്യ പങ്കാളിക്ക് കൈ കൊടുത്ത റിപ്പോർട്ട് പുറത്തു വരുന്നത്. കോടികൾ വിലയുള്ള മോണോ സൈറ്റ് സംസ്കരിക്കാൻ കെഎംഎംഎൽ തെരഞ്ഞെടുത്തത് ഹൈദരാബാദ് കേന്ദ്രമായുള്ള മിഡ്‌വെസ്റ്റ് എന്ന കമ്പനിയെയാണ്. അപൂർവ ധാതു സംസ്കരണത്തിന് തെരഞ്ഞെടുത്തതായി കത്ത് നൽകിയത് മേയ് രണ്ടിനായിരുന്നു. ധാരാണാ പത്രം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാകും എന്ന് വ്യക്തമാക്കിയാണ് കത്ത്. കമ്പനി മേയ് ആറിന് ഇക്കാര്യം സെബിയെ അറിയിച്ചു. പൈലറ്റ് പദ്ധതിയാണ് കമ്പനിയുടെ മുതൽ മുടക്കിൽ നാപ്പാക്കുന്നത്. സാങ്കേതിക വിദ്യ വികസിപ്പിച്ച് പ്ലാന്റ് സ്ഥാപിക്കും. 50 മെട്രിക് ടൺ മോണോ സൈറ്റ് നൽകണം. 2 ഏക്കർ ഭൂമി പാട്ടത്തിന് കെ എം എം എൽ നൽകണം. മറ്റു സൗകര്യങ്ങളും സൗജന്യമായി ഒരുക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതികൾ നേടേണ്ട ഉത്തരവാദിത്തം കെ എം എം എല്ലിനാണ്.
കമ്പനിയുടെ താൽപര്യപ്രകാരം വ്യവസ്ഥകളിൽ മാറ്റവും വരുത്തി. വൻ തോതിൽ പൈലറ്റ് പദ്ധതിയിൽ മുതൽ മുടക്കുന്നതിനാൽ വാണിജ്യ അടിസ്ഥാനത്തിൽ സംസ്കരണം തുടങ്ങുമ്പോൾ മുൻഗണന വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. വാണിജ്യ അടിസ്ഥാനത്തിൽ ആരംഭിച്ചാൽ സംയുക്ത സംരംഭത്തിൽ കമ്പനിക്ക് മുൻഗണന ഉണ്ടാകുമെന്നാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്. ആദ്യം ആവശ്യം അംഗീകരിക്കാതിരുന്ന കെ എം എം എൽ പിന്നേട് വഴങ്ങുകയായിരുന്നു. കേന്ദ്ര പദ്ധതിയിൽ പങ്കാളിയായിട്ടുള്ള കമ്പനിയാണ് ഹൈദരാബാദിലേത്. അപൂർവ ധാതു സംസ്കരണം കൂട്ടാൻ സ്വകാര്യ മേഖലയെയും പങ്കാളിയാക്കി കേന്ദ്ര നയം പുതുക്കിയിരുന്നു. കേന്ദ്രവുമായി ചേർന്നുള്ള സംസ്കരണമാണ് കേരളത്തിൽ നടപ്പാക്കുക എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പ് ഇടതുസർക്കാർ അനുമതിയോടെ സ്വകാര്യ കമ്പനിയെ പങ്കാളിയാക്കിയത് യു ഡി എഫിന്റെ പച്ചക്കൊടിയുണ്ടോ എന്നാണ് അറിയേണ്ടത്.


