കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 1,098 കിലോഗ്രാം ലഹരിവസ്തുക്കളും 2.5 കോടിയിലധികം നിരോധിത ഗുളികകളും സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളിലും വാഹനങ്ങളിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ, അതോറിറ്റിയുടെ കർശന പരിശോധനയിലൂടെയാണ് പരാജയപ്പെടുത്തിയത്.
റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്നും നിരോധിത ലഹരിഗുളികകളും കടത്താനുള്ള വൻ ശ്രമങ്ങൾ സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. 2025 ജൂൺ ഒന്ന് മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 1,098 കിലോഗ്രാം ലഹരിവസ്തുക്കളും 2.5 കോടിയിലധികം നിരോധിത ലഹരിഗുളികകളുമാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്.
ഭക്ഷ്യവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, വാഹനങ്ങൾ, ട്രക്കുകൾ എന്നിവയ്ക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചും, ലഹരിമരുന്ന് കടത്തുകാരുടെ വയറ്റിനകത്താക്കിയും വ്യത്യസ്തവും സങ്കീർണവുമായ മാർഗങ്ങളിലൂടെയാണ് ഇവ രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതുമായി അതോറിറ്റി നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്.
സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കർശനമായ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കുക, അതിർത്തികളിൽ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുക, പരിശോധനകൾക്കായി അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ (എക്സ്-റേ ഉൾപ്പെടെ) പ്രയോജനപ്പെടുത്തുക, ഒപ്പം സ്വദേശി ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുക എന്നിവയിലൂടെയാണ് ഇത് സാധ്യമായത്.
ഈ കടത്തുശ്രമങ്ങൾ കൃത്യമായി കണ്ടെത്താനും അവ പരാജയപ്പെടുത്താനും കഴിഞ്ഞത് അതോറിറ്റി ജീവനക്കാരുടെ ഉയർന്ന ജാഗ്രതയെയും സന്നദ്ധതയെയും പരിശോധനയ്ക്കായി ഉപയോഗിക്കുന്ന മനുഷ്യവിഭവശേഷിയുടെയും സാങ്കേതികവിദ്യയുടെയും മികവിനെയുമാണ് കാണിക്കുന്നത്. മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും സമൂഹത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയായതിനാൽ, സുരക്ഷാ വശം ശക്തിപ്പെടുത്തുന്നത് തങ്ങളുടെ തന്ത്രപ്രധാനമായ മുൻഗണനകളിൽ ഒന്നാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.


