
കൊച്ചി: കൊച്ചിയില്‍നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ വച്ച് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് കണ്ടെത്തി. എം വി ദേശശക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. കപ്പലിന്‍റെ സ്ഥാനം, അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്. നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് കപ്പല്‍. ഇന്നലെ രാത്രി 11 മണിയ്ക്ക് ആലപ്പുഴ ഭാഗത്ത് ഉണ്ടായിരുന്ന കപ്പല്‍ പുലര്‍ച്ചെ അപകടമുണ്ടായ സമയത്ത് അപകട സ്ഥലത്ത് എത്തിയിരിക്കുമെന്നാണ് നിഗമനം.
പുലര്‍ച്ചെ മൂന്നരയോടെ കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം കടലില്‍ നിരവധി കപ്പലുകളുണ്ടായിരുന്നു. നേവി നടത്തിയ പരിശോധനയിലാണ് കപ്പല്‍ തിരിച്ചറിഞ്ഞത്. കപ്പല്‍ ചാലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം കപ്പല്‍ ചാലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍, അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള കപ്പലുകള്‍, ആ സമയത്ത് കടന്നുപോയ കപ്പലുകള്‍ എന്നിവയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മൂന്ന് കപ്പലുകള്‍ നേവിയുടെ നിരീക്ഷണത്തിലായിരുന്നു.
കപ്പല്‍ തടയാന്‍ നാവിക സേനയുടെ ഡോണിയര്‍ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ കപ്പല്‍ ക്യാപ്റ്റന്‍ അടക്കമുള്ളവരുമായി സംസാരിച്ച് കപ്പല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിക്കാനായിരിക്കും ശ്രമിക്കുക. കപ്പല്‍ കേരള തീരത്തേക്ക് അടുപ്പിക്കാനായിരിക്കും ആവശ്യപ്പെടുക എന്നാണ് വിവരം. നാവികസേനയുടെ മറ്റൊരു ഡോണിയര്‍ വിമാനം, എഎല്‍എച്ച് ഹെലികോപ്റ്റര്‍, യമുന എന്ന കപ്പല്‍ എന്നിവ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും നാവികസേന അറിയിച്ചു.
തകര്‍ന്ന ബോട്ടിന്‍റെ പലകക്കഷണങ്ങള്‍ക്കിടയില്‍നിന്നാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്‍റെ ഉടമ പറഞ്ഞു. കാണാതായ 9 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേവി, തീര സംരക്ഷണ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അതേസമയം അപകടത്തില്‍ മരിച്ച മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മനക്കൊടി, യൂഹനാഥന്‍ യാക്കൂബ് എന്നീ കുളച്ചല്‍ സ്വദേശികളാണ് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam