മുപ്പത് ലിറ്ററിന്റെ ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന അറുനൂറ് ലിറ്ററോളം വരുന്ന സ്പിരിറ്റും, കളർ ചേർത്ത് 60 ലിറ്റർ വ്യാജ മദ്യവുമാണ് പിടികൂടിയത്.
മൂന്നാര്‍: ഓണക്കാലത്ത് തോട്ടം മേഖലയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ പൊന്തക്കാടിനുള്ളിലായിരുന്നു സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. മുപ്പത് ലിറ്ററിന്റെ ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന അറുനൂറ് ലിറ്ററോളം വരുന്ന സ്പിരിറ്റും, കളർ ചേർത്ത് 60 ലിറ്റർ വ്യാജ മദ്യവുമാണ് പിടികൂടിയത്.
അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചതിന് നയമക്കാട് എസ്റ്റേറ്റ് സ്വദേശി പ്രഭാകരനെ പ്രതി ചേർത്ത് എക്സൈസ് സംഘം കേസെടുത്തു. പ്രദേശത്ത് നിന്ന് നിരവധി ഒഴിഞ്ഞ കന്നാസുകളും കണ്ടെത്തിയ്ട്ടുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് തോട്ടം മേഖലയിൽ സ്പിരിറ്റ് ലോബി സജീവമായിട്ടുണ്ടെന്നാണ് എക്സൈസിന് കിട്ടിയിരിക്കുന്ന സൂചന.
കഴിഞ്ഞ ഓണക്കാലത്ത് നയമക്കാടിന് സമീപത്തെ വാഗുവാരയിൽ നടത്തിയ പരിശോധനയിൽ 2000 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ പരിസരത്തു നിന്ന് തന്നെ സമാനമായ രീതിയിൽ സ്പിരിറ്റ് ശേഖരം കണ്ടെത്തിയിരിക്കുന്നത്.