കീഴാറ്റൂർ: കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻന്മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി സംഘം. വയൽ രണ്ടായി മുറിക്കരുത്. മറ്റ് വഴിയില്ലെങ്കിൽ മാത്രം അരികിലൂടെ നിർമ്മാണം പരിഗണിക്കാമെന്നും കേന്ദ്രസംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്ത വയൽകിളികൾ നിലപാട് കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ബൈപ്പാസിന്റെ ആവശ്യകത അംഗീകരിക്കുന്നതിനു ഒപ്പം സമരക്കാരുന്നയിച്ച ആശങ്കകൾക്ക് പ്രാധാന്യം നൽകിയാണ് ജോണ് തോമസ് കമ്മിറ്റി റിപ്പോർട്ട്. കിഴാറ്റൂരിന്റെ ജീവിതവും കുടിവെള്ളവും കൃഷിയും തൊഴിലുമെല്ലാം വയലുമായി ഇഴുകിച്ചേർന്നു കിടക്കുന്നതാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ വയാലിലൂടെ കടന്നു പോകുന്ന അലൈന്മെന്റ് കൃഷിയെയും വലിയ ജൈവ സമ്പതിനെയും ജല സ്രോതസിനെയും നശിപ്പിക്കും. മഴക്കാലത്തു വലിയ വെള്ളക്കെട്ട് രൂപപ്പെടും.
നിലവിൽ അലൈന്മെന്റ് കല്ലു സ്ഥാപിച്ചിരിക്കുന്ന തോട് നശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. ചുരുക്കത്തിൽ അലൈന്മെന്റ് പുനപരിശോധിക്കാൻ നിര്ബന്ധിക്കപ്പെടുന്നതോടെ വലിയ രാഷ്ട്രീയ കോലാഹളങ്ങൾക്ക് ശേഷം കിഴാറ്റൂരിൽ വയൽകിളികൾക്ക് മുന്നിൽ സി.പി.എമ്മും സർക്കാരും പ്രതിരോധത്തിലാവുകയാണ്. എന്നാൽ കേന്ദ്ര സർക്കാർ തന്നെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കെ പരിസ്ഥിതി സംഘത്തിന്റെ റിപ്പോർട്ടിന് എന്തു പ്രസക്തിയെന്ന വാദം സിപിഎം മുന്നോട്ടു വെക്കുന്നു.
എന്നാൽ, പരിസ്ഥിതി റിപ്പോർട് ആയുധമാക്കി നിലപാട് കടുപ്പിക്കും എന്ന മുന്നറിയിപ്പ് വയൽ കിളികൾ നൽകുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയ സംസ്ഥാനത്ത ഇത്തരം ഒരു മേഖലയുടെ വികസന പദ്ധതിക്ക് സർക്കാർ നിര്‍ബന്ധിക്കപ്പെട്ടത് ദുഖകരാണെന് റിപ്പോർട്ട് വിലയിരുത്തിയതും ശ്രദ്ധേയമാണ്.