
നന്ദുവിന്റെ പാട്ടിലേക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ കാതോർക്കുന്നത്. കാൻസർ രോഗത്തിനെതിരെ പൊരുതി ആത്മവിശ്വാസത്തിന്റെ ആൾരൂപമായ നന്ദു മഹാദേവ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്ക് നന്ദൂസാണ്. രണ്ട് ദിവസം മുമ്പ് കീമോ കഴിഞ്ഞ് നന്ദു നേരെ പോയത് തിരുവനന്തപുരത്തെ റെക്കോർഡിംഗ് സ്റ്റുഡിയോയിലേയ്ക്കാണ്. മുരളി അപ്പാടത്ത് എന്ന മുരളിമാഷിന്റെ പാട്ട് പാടാൻ. ''ഞാൻ സ്മ്യൂളിൽ പാടിയ ഒന്നു രണ്ട് പാട്ട് അദ്ദേഹം കേട്ടിരുന്നു. അങ്ങനെയാണ് എന്നെ പ്രജോഷേട്ടൻ വഴി പാടാൻ വിളിക്കുന്നത്. ഗുരുവായൂരപ്പനെക്കുറിച്ചാണ് പാട്ട്.'' നന്ദു പറയുന്നു. കീമോയുടെ ഭാഗമായി ശ്വാസംമുട്ടും തലവേദനയുമുണ്ടായിരുന്നു. അതിനെയെല്ലാം അവഗണിച്ചാണ് പാടിയത് എന്ന് നന്ദു പറയുന്നു. 'ചില മോഹമെന്നിൽ ബാക്കിയുണ്ട്' എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികൾ വിജിമോളുടേതാണ്.
നന്ദുവിന്റെ പ്രൊഫൈലിൽ പാട്ട് പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നാലായിരത്തി അഞ്ഞൂറ് പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. കേട്ടവരും ഇഷ്ടം രേഖപ്പെടുത്തിയവരും അതിനിരട്ടി. തന്റെ ആഗ്രഹം സാധിച്ചു തന്ന പ്രജോഷേട്ടനോടും മുരളി മാഷിനോടും നന്ദു തന്റെ പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്. ഒപ്പം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും ഇപ്പോഴും പ്രാർത്ഥിക്കുന്നവരോടും. താൻ ജീവിതത്തിലേക്ക് തിരികെയെത്തും എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു നന്ദു മറ്റ് പലർക്കും പ്രചോദനമാകുന്നുണ്ട്. അത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും നന്ദു കൂട്ടിച്ചേർക്കുന്നു.
ജീവിതത്തിലേക്ക് കടന്നു വന്ന വിളിക്കാത്ത അതിഥിയോട് നന്ദുവിന് പരിഭവമോ പരാതിയോ ഇല്ല. തനിക്ക് അർബുദമാണെന്നറിഞ്ഞപ്പോൾ അങ്ങനെയങ്ങ് തോറ്റു കൊടുക്കാനും അവൻ തയ്യാറായില്ല. ഒരു കാൽ എടുത്ത് വിജയിച്ചെന്ന് അഹങ്കരിച്ച രോഗം ഇപ്പോൾ പത്തി താഴ്ത്തി ഒന്നൊതുങ്ങിയിട്ടുണ്ട്. കാരണം രോഗത്തിന് മനസ്സിലായെന്ന് തോന്നുന്നു അത്ര പെട്ടെന്നൊന്നും നന്ദുവിന്റെ ആത്മവിശ്വാസത്തെ കാർന്നു തിന്നാൻ കഴിയില്ലെന്ന്.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam