പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെയെന്നും ശശിയെക്കുറിച്ച് ശശിയുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ മതിയെന്നും പികെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പികെ ശശി. പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെയെന്നും ശശിയെക്കുറിച്ച് ശശിയുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ മതിയെന്നും പികെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇഎൻ സുരേഷ് ബാബുവിന്‍റെ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുകയാണ്. സിപിഎം അസംതൃപ്തരുടെ കണ്‍വെൻഷനാണ് ഇന്ന് ഇവിടെ നടന്നത്. 

പതിറ്റാണ്ടുകളായി പാര്‍ട്ടിയുമായി മാത്രമല്ല, നാട്ടിലെ ജനങ്ങളുമായും അറുത്താലും മുറിച്ചാലും വേര്‍പ്പെടുത്താൻ കഴിയാത്ത ഹൃദയബന്ധമുണ്ട്. അത് ഇന്നും നാളെയും വരും നാളുകളിലും തുടരും. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമ്പോള്‍ സ്വഭാവികമായും അത്തരത്തിലുള്ള വൈകാരിക വികാരമുണ്ടാകും. ജില്ലാ സെക്രട്ടറിക്കെതിരായിട്ട് മാത്രമല്ല, ബാക്കിയുള്ള കാര്യങ്ങളും വഴിയെ പറയും. പികെ ശശിയുടെ സാമ്പത്തിക ഇടപാട് അടക്കം പരിശോധിക്കാം. തനിക്ക് സൈക്കിള്‍ ഓടിക്കാൻ പോലും അറിയില്ല. തന്‍റെ വീട്ടിൽ സൈക്കിള്‍ പോലുമില്ല. തന്നെ കുറിച്ച് അറിയണമെങ്കിൽ നാട്ടിൽ അന്വേഷിക്കണം. 

അതല്ലാതെ സുരേഷ് ബാബുവിനോട് ചോദിച്ചാൽ തന്നെക്കുറിച്ച് അറിയില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനെന്നും പി.കെ.ശശി ആരോപിച്ചു. സിപിഎം നേതൃത്വത്തിനെതിരെയും ശശി രൂക്ഷ വിമർശനം ഉന്നയിച്ചു. അതിനിടെ ശശിക്കെതിരെ സാമ്പത്തിക ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. സൈക്കിള്‍ പോലുമില്ലാത്ത ആളായിരുന്നു പികെ ശശിയെന്നായിരുന്നു ഇഎൻ സുരേഷ് ബാബുവിന്‍റെ പ്രതികരണം. മണ്ണാര്‍ക്കാട് പോയി ശസിയെയും ചിറ്റൂര്‍ പോയി സുരേഷ് ബാബുവിനെയും കുറിച്ച് അന്വേഷിക്കണമെന്നും ശശി ഒന്നിനും പോരാത്തൊരുത്തനാണെന്നും സാമ്പത്തിക ആരോപണങ്ങളടക്കം അന്വേഷിക്കണമെന്നും സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു. 

YouTube video player