കരിമണൽ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു.
ദില്ലി: ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണൽ. കരിമണൽ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആലപ്പാട് നടക്കുന്ന ഖനനത്തിന്‍റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടുത്തിയാകണം ജില്ലാ കളക്ടർ റിപ്പോർട്ട് നൽകേണ്ടത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, ആലപ്പാട് തീരത്തെ കരിമണൽ ഖനനം നിർത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്നലെ സർക്കാരിന് ഹൈക്കോടതിയും നോട്ടീസ് അയച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച സമിതിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അടുത്തയാഴ്ച വീണ്ടും വാദം കേൾക്കും.