മീശപ്പുലിമല; കാട്ടുതീ വാര്‍ത്ത പുറംലോകം അറിഞ്ഞത് സന്ധ്യയോടെ

By web deskFirst Published Mar 11, 2018, 10:38 PM IST
Highlights
  • 27 കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചു. 13 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമായി മടക്കുന്നു.

മൂന്നാര്‍: പ്രക്യതി മനോഹാരിതയുടെ ദൃശ്യവിരുന്നു തേടിയെത്തിവര്‍ അപകടത്തില്‍പ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് കൊലുക്കുമലയ്ക്ക് സമീപത്തെ കൊരങ്കണിയില്‍ കാട്ടുതീപടര്‍ന്നത്. തീ കത്തുന്നതറിയാതെ വിദ്യാര്‍ത്ഥിനികള്‍ മലവഴിയിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ ഇടയാക്കിയത്. 

തമിഴ്‌നാട്ടില്‍ നിന്നും കാട്ടുപാതയിലൂടെ കൊരങ്കണി വഴിയും, മൂന്നാറില്‍ നിന്നും സൂര്യനെല്ലി വഴിയും കൊലുക്കുമലയിലെത്താം. സൂര്യനെല്ലിയിലെത്തുന്ന സന്ദര്‍ശകര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊലുക്കുമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നവര്‍ 20 കിലോ മീറ്ററോളം കാട്ടുപാതയിലൂടെ കാല്‍നടയായി നടന്നുവേണം കൊലുക്കുമലയില്‍ പ്രവേശിക്കാന്‍. 

ചോലവനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മലമുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ മണിക്കൂറുകള്‍ വേണം. വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഭാഗങ്ങളില്‍ വനപാലകരുടെ അനുമതിയില്ലാതെ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 

തമിഴ്‌നാട്ടില്‍ പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ഇത്തരം പാതകളാണ് സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്നത്. ദൃശ്യഭംഗിയുടെ വിരുന്നൊരുക്കുന്ന കൊലുക്കുമല സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മീശപ്പുലിമല കണ്ടുമടങ്ങുകയും ചെയ്യാം. എന്നാല്‍ മലമുകളിലെത്തണമെങ്കില്‍ ദുര്‍ഘടമായ പാതകള്‍ കടക്കണം. ചെങ്കുത്തായ മലമുകളില്‍ നിന്നും കാലൊന്നുപതറിയാല്‍ അപകടം ഉറപ്പാണ്. സന്ദര്‍ശകര്‍ ഏറെയെത്തുന്ന കൊലുക്കുമലയില്‍ തമിഴ്‌നാട് സര്‍ക്കാറാണാണ് സുരക്ഷയൊരുക്കേണ്ടതെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. 

40 പേരടങ്ങുന്ന വിദ്യാര്‍ത്ഥിനികളാണ് തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയത്. ശക്തമായ കാറ്റില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചപ്പോള്‍ ഭയചകിതരായ കുട്ടികള്‍ പലവഴി പിരിഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തികൂട്ടാനിടയാക്കി. ദുരന്തത്തില്‍ ഒരു കുട്ടിമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 27 കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചു. 13 കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു. രാത്രിയായതും കനത്ത പുകയും തീയും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ട് വലിക്കുന്നു. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ദുരന്തസ്ഥലത്ത് വട്ടമിട്ടുപറക്കുന്നുണ്ടെങ്കിലും കനത്ത പുകയും തീയും കാരണം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. 

click me!