
ദോഹ: തീപിടുത്തം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് അപകടങ്ങളുടെ ആഘാതം കുറക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.
തീപിടുത്തം, വാതകച്ചോര്‍ച്ച തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ സുരക്ഷിതമായി നേരിടുന്നതിനുള്ള എട്ടു നിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. 999 ലേക്ക് വിളിച്ചു അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക, തെരുവിന്റെ പേര് ,കെട്ടിട നമ്പര്‍ അടിയന്തിര കവാടം എന്നിവ വ്യക്തമാകുന്ന തരത്തില്‍ ബോധ്യപ്പെടുത്തുക എന്നിവയ്ക്കു പുറമെയാണു പുതിയ നിര്‍ദേശങ്ങള്‍.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എളുപ്പവഴിയിലൂടെ പുറത്തു കടക്കുക, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയുടെ ബന്ധം വേര്‍പെടുത്തുക, തീപിടുത്തമുണ്ടാകുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികള്‍ വഴി പുറത്തിറങ്ങുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. കെട്ടിടത്തിലെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിക്കഴിഞ്ഞാല്‍ വസ്ത്രം മാറുകയോ വിലപിടിപ്പുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അറിയിപ്പില്‍ പറയുന്നു.
നിശ്ചിത സമയത്തിനു ശേഷവും സുരക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പു ലഭിക്കാതെതീപിടുത്തമുണ്ടായ കെട്ടിടത്തിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. മുറിയില്‍ തങ്ങി നില്‍ക്കുന്ന വിഷവാതകം ശ്വസിക്കുന്നത് മരണത്തിനിടയാക്കും.
ചൂട് കാലം തുടങ്ങുന്നതോടെ തീപിടുത്തം പോലുള്ള അപകടങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam