
പത്തനംതിട്ട: കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മുൻസിഫ് കോടതി പരിഗണിക്കാനിരിക്കെ അടുത്ത കുരുക്ക്. ജാമ്യം കിട്ടിയാലും സുരേന്ദ്രന് ജയിലിൽ നിന്ന് പുരത്തിറങ്ങാനാകില്ല. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ടയച്ചു. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്.
സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയിൽ സൂപ്രണ്ട് കൈമാറി. കോടതിയിൽ ഹാജരാക്കാൻ സുരേന്ദ്രനെ കണ്ണൂരേക്ക് കൊണ്ടുപോകേണ്ടി വന്നാൽ പൊലീസ് സുരക്ഷ ലഭ്യമാക്കാൻ ജയിൽ സൂപ്രണ്ട് അപേക്ഷ നൽകി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരായി ഈ വിവരം അറിയിക്കും.
കെ. സുരേന്ദ്രന്‍റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 പേരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമ ന്യായാലയത്തിന്‍റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും.
കരുതൽ തടങ്കൽ എന്ന നിലയിൽ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിന് ശേഷം നിലയ്ക്കലും ചിറ്റാർ ശേഷനിലും നാടകീയ സംഭവങ്ങളാണ് നടന്നത്. പിന്നീട് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണ് സുരേന്ദ്രന് എതിരെ ചുമത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam