
വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് വികലാംഗര്‍ക്കും നല്‍കുന്ന സേവനത്തില്‍ വീഴ്ചവരുത്തിയാൽ വിമാന കമ്പനികള്‍ക്ക് 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സുരക്ഷാവിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ ഹകീം അല്‍ ബദർ അറിയിച്ചു. ലഗേജ് നഷ്ടപ്പെടുന്ന ആഭ്യന്തര യാത്രക്കാര്‍ക്കു ലഗേജ് ഒന്നിന് ചുരുങ്ങിയത് 1,100 റിയാലും പരമാവധി 1,700 റിയാൽ വരെയും നഷ്ടപരിഹാരം നല്‍കണം.
കൂടാതെ ലഗേജ് തിരിച്ചു കിട്ടുന്നതുവരെ ഓരോ ദിവസത്തിനും അധികം ചുരുങ്ങിയത് 100 റിയാലും പരമാവധി 500 റിയാലും നല്‍കണം. അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജ് നഷ്ടമായാൽ ചുരുങ്ങിയത് 1,100 റിയാലും പരമാവധി 2,800 റിയാല്‍വരെയുമാണ് നഷ്ടപരിഹാരം. ഓരോ ദിവസത്തിനും ചുരുങ്ങിയത് 200 റിയാലും പരാമാവധി 1000 റിയാലും അധികം നല്‍കിയിരിക്കണം. കൂടാതെ 30 ദിവസത്തിനകം നഷ്ടമായ ലഗേജ് തിരിച്ചു നല്‍കിയിരിക്കുകയും വേണം. വിമാനം ആറ് മണക്കൂര്‍ വൈകിയാല്‍ 300 റിയാല്‍ ചിലവിലുള്ള സൗകര്യത്തിനു ഹോട്ടലില്‍ താമസവും ഏര്‍പ്പെടുത്തണം.
എന്നാൽ വിവിധ സുരക്ഷാ കാരണങ്ങള്‍ക്കു വേണ്ടി വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടാവില്ല. വിമാനം മുടങ്ങുന്ന വേളയില്‍ പകരം യത്രാ സംവിധാനത്തോടപ്പം ടിക്കറ്റിന്റെ 50 ശതമാനം തുക നഷ്ടപരിഹാരമായിലഭിക്കാന്‍ യാത്രക്കാരനു അവകാശമുണ്ടായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഗതാഗത മന്ത്രിയും സിവില്‍ ഏവിയേഷന്‍ മേധാവിയുമായ സുലൈമാന്‍ അബ്ദുല്ലാ അല്‍ഹംദാന്‍ അംഗീകരിച്ച പുതിയനിയമം വരുന്ന ഓഗസ്റ്റിൽ നിലവിൽ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam