
ദില്ലി: കാര്‍ഷികേതര മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം കേന്ദ്രസര്‍ക്കാര്‍ 350 രൂപയാക്കി ഉയര്‍ത്തി. കാര്‍ഷികേതര മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 246 രൂപയില്‍ നിന്നാണ് 350 രൂപയാക്കിയത്. ആനുപാതികമായി മറ്റ് ആനുകൂല്യങ്ങളും കൂടും. 33ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തൊഴില്‍ കരാര്‍ നിയമഭേദഗതി പിന്‍വലിക്കണമെന്ന തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കത്തയക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ വെള്ളിയാഴ്ച പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കിൽ നിന്ന് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പിന്മാറി. അതേസമയം, പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും ഇതിലും കൂടുതല്‍ കുറഞ്ഞ വേതനം നല്‍കുന്നുണ്ടെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. ദില്ലിയില്‍ 26 ദിവസത്തെ കുറഞ്ഞ വേതനം 9,500 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇത് 9100 രൂപ മാത്രമാണെന്നും തപന്‍ സെന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടുവര്‍ഷത്തെ ബോണസ് കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. 2014-15, 2015-16 വര്‍ഷങ്ങളിലെ ബോണസ് ഉടന്‍ നല്‍കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കുടിശ്ശിക നല്‍കുമ്പോള്‍ ഒരു വര്‍ഷം കേന്ദ്രസര്‍ക്കാരിന് 1920 കോടി രൂപ അധിക ചെലവ് വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്‍ഷുറന്‍സ്, പ്രതിരോധം, റെയില്‍വെ എന്നിവിടങ്ങളിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ നിന്ന് പിന്മാറണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam