
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടല്‍ കയറിയതിനെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി ബീച്ചിലെ പുതുവത്സരാഘോഷങ്ങള്‍ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി. ബീച്ചില്‍ ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഗ്രൗണ്ടിന് സമീപം പാപ്പാഞ്ഞിയെ കത്തിക്കും.
കൊച്ചിന്‍ കാര്‍ണിവല്ലിന്റെ 34 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്ന് പുതുവത്സരാഘോഷം മാറ്റുന്നത്. മുന്‍വര്‍ഷങ്ങളില്‍ പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിക്കാറുള്ള ബീച്ചിന്റെ ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ഗണ്യമായി കുറഞ്ഞു. ബീച്ചിലെ കല്‍ക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും തകര്‍ന്നതോടെ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണ്. ഇതെല്ലാം പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ്, റവന്യൂ അധികൃതരുടെയും കാര്‍ണിവല്‍ സംഘാടകസമിതി ഭാരവാഹികളുടെയും യോഗം, പുതുവത്സരാഘോഷം പരേഡ് ഗ്രൗണ്ടിലാക്കാമെന്ന തീരുമാനം എടുത്തത്.
പരേഡ് ഗ്രൗണ്ടില്‍ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന ഇടമാണ് പാപ്പാഞ്ഞിനെ കത്തിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ പാപ്പാഞ്ഞിയെ ഒരുക്കുന്നതിനുള്ള പണികള്‍ തുടങ്ങി. കാണികള്‍ക്ക് ഗ്രൗണ്ടിനകത്ത് നിന്ന് പുതുവത്സരാഘോഷം ആസ്വദിക്കാം. ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കലാപരിപാടികള്‍ക്കുള്ള വേദിയും കാര്‍ണിവെല്‍ സംഘാടകര്‍ സജ്ജമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam