സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്

തൃശൂര്‍: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. ആപകടത്തില്‍ പരിക്കേറ്റ മനോജ് (53)സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂമല എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.

ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.