
കണ്ണൂര്‍: ലൈംഗിക പീഡനപരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിയെ വെള്ള പൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
നേരത്തെ, പി കെ ശശിയെ വെള്ളപൂശുന്ന സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് ശശി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി റിപ്പോർട്ടില്‍ തള്ളുന്നുണ്ട്. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതും പെൺകുട്ടി പരാതി നൽകാൻ വൈകിയതും ചൂണ്ടിക്കാട്ടിയാണ് ശശിയെ കമ്മീഷൻ അനുകൂലിക്കുന്നത്. പെൺകുട്ടി സ്വമേധായ അല്ല പരാതികൊടുത്തതെന്നും റിപ്പോർട്ട് പറയുന്നു.
2107 ഡിസംബറിൽ സിപിഎം മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പി കെ ശശി മോശമായി സംസാരിച്ചു, പെരുമാറി എന്നതായിരുന്നു യുവതിയുടെ പരാതി. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാർട്ടി കമ്മീഷൻ പരാതി ഖണ്ഡിക്കുന്നത് ഇങ്ങിനെ: പരാതിയിൽ പറഞ്ഞ സമയം പകൽ 11 മണി. തിരക്കേറിയ ഓഫീസ് , ഈ സമയത്ത് പരാതിയിൽ പറഞ്ഞ രീതിയിലുള്ള പെരുമാറ്റത്തിന് സാധ്യതയില്ല. സംഭവത്തിന് ഒരു ദൃക്സാക്ഷിയും ഇല്ല. പരാതിയിൽ യുവതി പറഞ്ഞ ദിവസം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞാണ് പാർട്ടിക്ക് പരാതി നൽകിയത് എന്നുള്ളത് ശശിക്കുള്ള മറ്റൊരു ആനുകൂല്യമായി കമ്മീഷൻ നിരത്തുന്നു.
യുവതി മണ്ണാർക്കാട് ഏറിയാ സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ പരാതി നൽകിയില്ല. യുവതിക്ക് പി കെ ശശി 5,000 രൂപ നൽകിയത് റെഡ് വളണ്ടിയർ മാർച്ചിനുള്ള യൂണിഫോം വാങ്ങാനാണെന്നാണ് കമ്മീഷൻറെ കണ്ടെത്തൽ. അതേ സമയം, യുവതിയോട് പ്രത്യേക ഇഷ്ടമുണ്ടെന്ന രീതിയിൽ അടക്കം ഫോണിലൂടെ മോശമായി സംസാരിച്ചു എന്ന് കമ്മീഷൻ കണ്ടെത്തുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്
അതേസമയം, സ്വമേധായ പെൺകുട്ടി പരാതി നൽകി എന്ന് കരുതാനാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന ശശി നൽകിയ പരാതി അടക്കം പാർട്ടി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടിയെ കൂടുതൽ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. ശശിക്കെതിരായ നടപടിയിൽ അതൃപ്തിയുള്ള യുവതി വീണ്ടും പാർട്ടിയെ സമീപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam