കേരളാകോൺഗ്രസ് എമ്മുമായി അനുരജ്ഞനത്തിന് ശ്രമിക്കുന്ന യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. മാണിയുമായി യാതൊരു വിട്ടുവിഴ്ചയും അനുവദിക്കില്ലെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കി
കോട്ടയം ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫുമായി ഭരണം പങ്കിട്ടത്തിനെതുടർന്ന് കേരളാ കോൺഗ്രസുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കോൺഗ്രസ് കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്ന് യു.ഡി.എഫ് മയപ്പെടുത്തിയിരുന്നു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കാമെന്നാണ് കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാണിയോടുള്ള സമീപനത്തിൽ കോൺഗ്രസിന്റെ സംസ്ഥാനനേതാക്കൾ നിലപാട് മയപ്പെടുത്തി. കഴിഞ്ഞ ഡി.സി.സി യോഗത്തിൽ കേരളാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നണി പ്രവേശനം സംബന്ധിച്ച് കേരളാ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കി.
എന്നാൽ ഈ നിലപാടിനെ പൂർണ്ണമായും തള്ളിക്കൊണ്ട് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ രംഗത്തെത്തി. മാണിയുമായി യാതൊരു വിട്ടുവിഴ്ചയും അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ പിജെ കുര്യന്റെ നിലപാടും ജില്ലാ യു.ഡി.എഫ് നേതൃത്വം തള്ളി. മാണിയുമായി അനുരജ്ഞനത്തിന് ശ്രമിക്കുന്ന കോൺഗ്രസ് സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് ജില്ലാ നേതൃത്വത്തിന്റെ നിലപാട് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.