പാപ്പിനിശേരിയിലെ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞില്ല

By Web DeskFirst Published Aug 3, 2016, 12:51 PM IST
Highlights

കണ്ണൂര്‍: രാജവെമ്പാലക്കുഞ്ഞുങ്ങള്‍ക്കായുളള പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ കാത്തിരിപ്പ് വിഫലം.നാല് മാസം കഴിഞ്ഞിട്ടും മുട്ടകള്‍ വിരിയാതിരുന്നതോടെയാണ് പ്രതീക്ഷ മങ്ങിയത്. കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ചായിരുന്നു പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ രാജവെമ്പാലകളെ ഇണ ചേര്‍ത്തത്.

വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന രാജവെമ്പാലകളുടെ ഇണചേരല്‍. സാഹചര്യങ്ങളെല്ലാം അനുകൂലമെങ്കില്‍ മാത്രം നടക്കുന്ന
മാസങ്ങള്‍ നീളുന്ന പ്രക്രിയ. പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ ഗവേഷകര്‍ കാട്ടിലെ ആവാസ വ്യവസ്ഥയൊരുക്കി രാജവെമ്പാലകള്‍ക്ക് ഇണചേരാന്‍ അവസരമൊരുക്കി. കഴിഞ്ഞ മാര്‍ച്ചില്‍. ആണ്‍ രാജവെമ്പാലകളുടെ ഒരാഴ്ച നീണ്ട പോരാട്ടം. വിജയിയെ പെണ്‍രാജവെമ്പാല വരിച്ചു. ഏപ്രിലില്‍ മുപ്പതോളം മുട്ടകളിട്ടു. കരിയിലകള്‍ ചേര്‍ത്ത് കൂടൊരുക്കി. അന്താരാഷ്ട്ര തലത്തിലടക്കം മാധ്യമ ശ്രദ്ധ നേടിയ അടയിരിക്കല്‍ പക്ഷേ വിജയം കണ്ടില്ല. 90 ദിവസം പിന്നിട്ടതോടെ അടയിരിക്കലില്‍ നിന്ന് പെണ്‍രാജവെമ്പാല പിന്‍മാറി.

മംഗലാപുരത്തെ പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലുളളവരുടെ നിരീക്ഷണത്തിലായിരുന്ന പ്രജനനം. മുട്ട വിരിയാതിരുന്നതിന്റെ കാരണം പാര്‍ക്കിലെ ഗവേഷകര്‍ പരിശോധിക്കും. കൃത്രിമ സാഹചര്യമൊരുക്കിയത് വിജയമായെങ്കിലും മുട്ട വിരിയാതിരുന്നത് മാത്രം തിരിച്ചടിയായി. അടുത്ത തവണ കൂടുതല്‍ ശാസ്ത്രീയമായി പ്രജനനത്തിന് ഇടമൊരുക്കാനാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.

click me!