ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

By Web DeskFirst Published Jul 30, 2017, 6:00 AM IST
Highlights

ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്ക മുഴുവന്‍ പുതിയ മിസൈലിന്റെ ആക്രമണ പരിധിയിലാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍ അവകാശപ്പെട്ടു. ഉത്തര കൊറിയയുടെ അപകടരമായ ഒടുവിലത്തെ നീക്കം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് കഴിഞ്ഞ രാത്രിയാണ് ഉത്തര കൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‌സില്‍ നിന്ന് ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള പുതിയ മിസൈലിന് 10,000 കിലോമീറ്റര്‍ പ്രഹര പരിധിയുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ 45 മിനിറ്റ് സഞ്ചരിച്ച് ജപ്പാന്‍ കടലിലാണ് മിസൈല്‍ പതിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരമായി ദേശീയ സുരക്ഷാസമിതി വിളിച്ചുചേര്‍ത്തു. അമേരിക്കയിലെവിടെയും ആക്രമണം നടത്താന്‍ മിസൈലിനാകുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.  അപകടകരവും വീണ്ടുവിചാരവുമില്ലാത്ത നടപടിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

ചൈനയും പരീക്ഷണത്തെ അപലപിച്ച. സംഘര്‍ഷം തീവ്രമാക്കുന്ന നടപടികളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തേതും ഒരു മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരിക്ഷണവുമാണിത്. വടക്കന്‍ കൊറിയയുടെ പരീക്ഷണത്തിന് പിന്നാലെ, അമേരിക്കയും തെക്കന്‍ കൊറിയയും  മേഖലയില്‍ മിസൈലുകളുടെ സംയുക്ത ശക്തിപ്രകടനം നടത്തി. അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്‍ ഉത്തര കൊറിയക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച  ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

click me!