ഒമാൻ സർക്കാരിന്റെ 'കാൽലക്ഷം പേർക്ക് തൊഴിൽ' പദ്ധതി അഞ്ച് മാസത്തിനകം ലക്ഷ്യം കണ്ടു
ഒമാൻ സർക്കാര്‍ പ്രഖ്യാപിച്ച 'കാൽ ലക്ഷം പേർക്ക് തൊഴിൽ' പദ്ധതി അഞ്ച് മാസത്തിനകം ലക്ഷ്യം കണ്ടു. ഇതുവരെ 26,103 ഒമാൻ പൗരൻമാർക്ക് തൊഴിൽ കിട്ടിയതായാണ് തൊഴിൽമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുള്ളത്. രാജ്യത്ത് പ്രവാസികളുടെ തൊഴിലവസരങ്ങൾകുറയുന്നു എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഡിസംബർ മൂന്നിന് സർക്കാർ പ്രഖ്യാപിച്ച തൊഴിൽ പദ്ധതി പ്രകാരം 26 ,103 ഒമാൻ സ്വദേശികൾക്കു ഏപ്രിൽ മുപ്പതാം തിയതി വരെ തൊഴിൽ ലഭിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
17,656 യുവാക്കൾക്കും 8,447 യുവതികൾക്കുമാണ് രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചിരിക്കുന്നത്.
വിദേശ തൊഴിൽ ശക്തിയോടു കിടപിടിക്കത്തക്ക പ്രാഗൽഭ്യം ഉള്ള അഭ്യസ്‍തവിദ്യരായ സ്വദേശികളുടെ എണ്ണം രാജ്യത്തു വർദ്ധിച്ചത് ഈ തൊഴിൽ പദ്ധതിയെ ലക്ഷ്യത്തിൽ എത്തിക്കുവാൻ മന്ത്രാലയത്തിന് സാധിച്ചു .
സ്വദേശികൾക്കു തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള 87 തസ്‍തികയിൽ വിസ നിരോധനം ഒമാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
യോഗ്യരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമായിരിക്കും വിദേശികൾക്ക് ഇനിയും പുതിയ വിസ അനുവദിക്കുകയുള്ളു.
രാജ്യത്തെ തൊഴിൽ വിപണിയിൽ, വിദേശികൾക്കുള്ള തൊഴിൽ സാദ്ധ്യതകൾ കുറഞ്ഞു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
1988ൽ മുതൽ ആണ് ഒമാനിൽ സ്വദേശിവല്‍ക്കരണം ആരംഭിച്ചു തുടങ്ങിയത്.