ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവത്തില്‍ ഒരാൾ പിടിയിൽ. ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായത്. 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിയും 52 വയസ്സുകാരിയുമായ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂരജിനെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
മകന്‍റെ കുട്ടിയുടെ ചോറൂണിന് സന്നിധാനത്ത് എത്തിയപ്പോഴാണ് ലളിതയെ ഒരു സംഘം ആക്രമിച്ചത്. ശബരിമല ദർശനത്തിന് യുവതിയെത്തിയെന്ന സംശയത്തിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ പത്തനംതിട്ടയിൽ ശബരിമലക്ക് പോകാനെത്തിയ ലിബിയെന്ന യുവതിയെ ആക്രമിച്ച കേസിലും സൂരജ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.