വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
അടൂര്‍: വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വനിതാ മതിൽ വിജയിപ്പിക്കാന്‍ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനമുണ്ട്. അടൂർ മാർത്തോമ യൂത്ത് സെന്‍ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്.
അതേസമയം, വനിതാ മതിലിലെ പണപ്പിരിവിനെ ചൊല്ലി വിവാദം തുടരുന്നു. നിര്‍ബന്ധിത പണപ്പിരിവെന്ന ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിർബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാൻ ഒരു പ്രദേശിക കോൺഗ്രസ് നേതാവ് സ്ത്രീകളെ നിർബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം.
നിർബന്ധിത പിരിവും ഭീഷണിയും സംസ്ഥാന വ്യാപകമായി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മതിലിന്‍റെ പേരിൽ ഒരു കുടുംബശ്രീ പ്രവർത്തകയ്ക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് തോമസ് ഐസക്കും പ്രതികരിച്ചു.