ദില്ലി: പശ്ചിമബംഗാൾ മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധിയെ 18 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനൊപ്പം പോയ ജെഡിയുവും ഗോപാൽ ഗാന്ധിക്ക് പിന്തുണ അറിയിച്ചു. സർക്കാരിനെതിരെ ഒന്നിച്ചു നീങ്ങാൻ പ്രതിപക്ഷം തീരുമാനിച്ചു.
ഒന്നര മണിക്കൂർ നീണ്ടു നിന്ന പ്രതിപക്ഷ യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയനുമാണ് ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ടു വച്ചത്. കാര്യമായ എതിർപ്പില്ലാതെ എല്ലാവരും അംഗീകരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പോകാൻ തീരുമാനിച്ച ജനതാദൾ യുണൈറ്റഡും ഉപരാഷ്ട്പതിയുടെ കാര്യത്തിൽ പ്രതിപക്ഷ നിരയിലേക്ക് വന്നു. ഈ ഐക്യം സർക്കാരിനെതിരെ വരും ദീവസങ്ങളിൽ നിലനിറുത്താനാണ് പ്രതിപക്ഷ തീരുമാനം
2019-ൽ ഒരു വിശാലസഖ്യത്തിനുള്ള ആദ്യ ചുവടുവയ്പായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. മഹാത്മാഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനായ ഗോപാൽകൃഷ്ണ ഗാന്ധി മുൻ ഐഎഎസ് ഉദ്യാഗസ്ഥനാണ്. ദക്ഷിണാഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇന്ത്യൻ ഹൈക്കമ്മീഷണർ ആയ പ്രവർത്തിച്ച ഗോപാൽകൃഷ്ണ ഗാന്ധി യുപിഎ ഭരണകാലത്ത് പശ്ചിമബംഗാൾ ഗവർണ്ണറായി.
790 പാർലമെന്‍റ് എംപിമാർക്ക് മാത്രം വോട്ടുള്ള തെരഞ്ഞെടുപ്പിൽ നിലവിലെ അംഗസംഖ്യ അനുസരിച്ച് എൻഡിയ്ക്ക് 450-ലധികെ വോട്ടു നേടി വിജയിക്കാം. ഭരണപക്ഷ സ്ഥാനാർത്ഥിയെ ഈയാഴ്ച നിശ്ചയിക്കും