തിരുവനന്തപുരം: അഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ സർക്കാർ അട്ടിമറിച്ചുവെന്നാരോചിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. ബി.എ.പ്രകാശ് അധ്യക്ഷനായ കമ്മീഷൻ ശുപാർശ ചെയ്ത വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശൻ പറഞ്ഞു. ശുപാർശകൾ അട്ടിമറിച്ച് അധികാര വികേന്ദ്രീകരണം അട്ടിമറിക്കുകയാണെന്നും സതീശൻ വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് കിട്ടാവുന്നതെല്ലാം നേടിയെടുക്കുന്ന സർക്കാർ അത് പ്രാദേശിക സർക്കാരുകള്‍ക്ക് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം ധനകാര്യ കമ്മീഷന്‍റെ എല്ലാ ശുപാർശകളും സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് ധനമന്ത്രി മറുപടി നൽകി. തദ്ദേശസ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സഭ നിർത്തിവച്ചുള്ള ചർച്ച വേണമെന്ന ആവശ്യം സ്പീക്കർ നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷവും കെ.എം.മാണിയും ബിജെപി അംഗം ഒ രാജഗോപാലും നിയമസഭയില്‍നിന്ന് ഇറങ്ങി പോയി.