
കൊച്ചി: എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് സന്ദേശം നല്‍കുകയും ആളുകള്‍ക്കിടയില്‍ പ്രതിരോധ മരുന്നുകളെക്കുറിച്ച് ഭീതി പരത്തുകയും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഭിപ്രായം ഉയരുന്നു. ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നതിന് പിന്നാലെയാണ്, ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായവും ഉയര്‍ന്നത്.
ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എഴുത്തുകാരനും അക്കാദമിക് പണ്ഡിതനുമായ ഡോ ടി ടി ശ്രീകുമാര്‍ പറഞ്ഞു. ജേക്കബ് വടക്കാഞ്ചേരി എന്നും നിലപാട് എടുത്തിരുന്നത് ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നുവെന്ന് ശ്രീകുമാര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വാക്സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും അറസ്റ്റിനെ വിയോജിച്ചുള്ള കുറിപ്പില്‍ ടി ടി ശ്രീകുമാര്‍ വിശദമാക്കുന്നു. പിണറായി വിജയന്റെ ഫാസിസ്റ്റ് സ്വഭാവമാണ് അറസ്റ്റിലൂടെ വീണ്ടും വ്യക്തമായതായി ശ്രീകുമാര്‍ ആരോപിച്ചു. ഏത് ചികില്‍സ സ്വീകരിക്കണമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും ശ്രീകുമാര്‍ വിശദമാക്കുന്നു. '
ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റില്‍ വിയോജിപ്പുണ്ടെന്ന് യു എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ അക്രെഡിറ്റെഷനുള്ള ഫോറം ഏഷ്യ എന്ന അന്താരാഷ്ട സംഘടനയുടെ സി ഇ ഒ കൂടിയായ ജോണ്‍ സാമുവല്‍ അടൂര്‍ വിശദമാക്കി. ആളുകൾ മരുന്ന് തിന്നും തിന്നാതയും അന്നും ഇന്നും മരിക്കുന്നുണ്ട്. മിക്കവരും മിക്കവാറും ചിക്ൽത്സകൾ സ്വീകരിക്കുന്നത് അന്നന്ന് സമൂഹങ്ങളിൽ പ്രബലമായ രീതികൾ കൊണ്ടും അങ്ങനെയുള്ള രീതിയിൽ സമൂഹത്തിൽ നില നിൽക്കുന്ന വിശ്വാസ്യത കൊണ്ടുമാണ്. ഒരു ജേക്കബ് വടക്കുംചേരിയെ ജയിലിൽ പിടിച്ചിട്ടാൽ തീരുന്നതല്ല മനിഷ്യന്റെ വിശ്വാസത്തിന്റെയും പ്രബല വിശ്വാസത്തിന്റെയും പ്രശ്നങ്ങൾ. അതുപോലെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ പരസ്യമായും രഹസ്യമായും നടക്കുന്നു . എല്ലാ മതങ്ങളിലും രോഗ ശമന ഏർപ്പാടുകളും വിശ്വാസ അന്ധവിശ്വാസ ധാരകളും ഉണ്ട് . ജേക്കബ് വടക്കുംചേരിയെ അവരെ എല്ലാവരെയും പോലെ എത്ര ആയിരങ്ങളെ ജയിലിൽ നിറച്ചാൽ പ്രശ്നം തീരുമോയെന്നും ജോണ്‍ സാമുവല്‍ ചോദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam