
തൃശ്ശൂർ: മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വീണ്ടും യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പള്ളിയിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. ഇതോടെ സംഘർഷമായി. തുടർന്ന് പ്രതിഷേധവുമായി പള്ളിയ്ക്കു മുന്നിൽ ഓർത്തഡോക്സ് വിഭാഗം കുത്തിയിരിക്കുകയാണ്.
ഒരു മാസം മുമ്പാണ് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ ഹൈക്കോടതി വിധി വന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ഒല്ലൂർ പൊലീസിന്‍റെയും തൃശൂർ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായം തേടിയിരുന്നു. എന്നാൽ കോടതി വിധി നടപ്പക്കാൻ അധികൃതരുടെ പിന്തുണ കിട്ടിയില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പരാതി. ഈ സാഹചര്യത്തിലാണ് പള്ളിയ്ക്കു മുന്നിൽ ഓർത്തഡോക്സ് വിഭാഗം കുത്തിയിരിപ്പ് തുടങ്ങിയത്. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിന്‍റെ നേതൃത്വത്തിലാണ് ഉപരോധം.
അതേസമയം യാക്കോബായ വിഭാഗത്തിലെ മുന്നൂറോളം ആളുകൾ പള്ളിയ്ക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളിക്ക് ചുറ്റും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടായാൽ മാത്രം ഇടപെട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam