രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു തീപിടുത്തം. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഒരു മണിയോടെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി.
പാലക്കാട്: കഞ്ചിക്കോട് പെയിന്‍റ് നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു. കഞ്ചിക്കോട് വ്യവസായമേഖലയിലെ ടർപ്പൻന്‍റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടുത്തം. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഉച്ചയോടെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി.
കമ്പനിയിലെ ഒരു ജീവനക്കാരിക്ക് തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഫാക്ടറിയിൽ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് തീ പടരാൻ കാരണമായതെന്നാണ് ഫയർഫോഴ്സ് പറയുന്നത്. നാൽപ്പതിനായിരം ലിറ്റർ ടർപ്പന്‍റൈ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്നിബാധയുണ്ടായപ്പോൾ ടിന്നുകൾ പൊട്ടിത്തെറിച്ച് നിലത്ത് പരന്നൊഴുകിയ ടർപ്പന്‍റൈനിലേക്ക് തീ ആളിപ്പടർന്നതാണ് അഗ്നിബാധ വലുതാവാൻ കാരണം. തൃശ്ശൂർ സ്വദേശി ലാസറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.