
ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രിയുടെ സമാധാന ക്ഷണത്തിനും അത് ആദ്യം കൊണ്ടും പിന്നെ തള്ളിയുമുള്ള ഇന്ത്യയുടെ നിലപാടിനും ശേഷം ഐക്യരാഷ്ടസഭയില്‍ തമ്മില്‍ ഏറ്റുമുട്ടലുമായി ഇരു രാജ്യങ്ങളും. നേരത്തെ ഇരു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും കൂടിക്കാഴ്ച നടത്താനിരുന്ന ന്യൂയോര്‍ക്കില്‍ യുഎന്‍ യോഗത്തിലാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. എല്ലാ സീമകളും ലംഘിച്ചുള്ള ആരോപണങ്ങളാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭീകരവാദത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്.
ആദ്യം ആരോപണമുന്നയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനുള്ള മറുപടിയായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്. നേരത്തെ ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്‍റെ ആരോപണം. എന്നാല്‍ പെഷവാറില്‍ നടന്ന ഭീകരാക്രമണമടക്കം പാകിസ്ഥാന്‍റെ എല്ലാ മേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍റെ പുതിയ ആരോപണം.തുടര്‍ന്ന് അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്ഥാന്‍ സൂചന നല്‍കി.
ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. കശ്മീരില്‍ ജനങ്ങളുടെ ഇഷ്ടങ്ങളുടെയും യുഎന്‍ പ്രമേയത്തിന്‍റെയും അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കണം. അവിടെയുള്ള ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നതടക്കം കശ്മീര്‍ വിഷയം അന്താരാഷ്ട്രാ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കാനാണ് പാകിസ്ഥാന്‍ യുഎന്നില്‍ ശ്രമിച്ചത്.
ആദ്യം പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യയാണ് രംഗത്തെത്തിയത്. പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനമാണ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയത്. ലോകം മുഴുവന്‍ ഭീകരവാദം പടര്‍ത്തുന്നതിനുള്ള പാകിസ്ഥാന്‍റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു. സുഷമയുടെ പ്രതികരണം. ഒസാമ ബിന്‍ലാദനെ ഒളിപ്പിച്ചതും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും രാജ്യത്തിനുള്ളില്‍ ഭീകരവാദം വളര്‍ത്താന്‍ അവസരമൊരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സുഷമ ചൂണ്ടിക്കാട്ടി. ഇമ്രാന്‍ ഖാന്‍റെ വരവോടെ സമാധാന ചര്‍ച്ചകളില്‍ ആരംഭിച്ച ഇന്ത്യാ- പാക് ബന്ധം ഇപ്പോള്‍ കൂടുതല്‍ വഷളാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam