
ഇസ്ലാമാബാദ്: മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ അവസാന ഹര്‍ജി പരിഗണിക്കാനൊരുങ്ങി പാക്ക് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്നംഗ ബെഞ്ചാണ് ഈ മാസം 8ന് ഹര്‍ജി പരിഗണിക്കുക.
പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ആസിയ ബീബിയുടേത്. മറ്റൊരു സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ മുഹമ്മദ് നബിയെ നിന്ദിച്ച് സംസാരിച്ചുവെന്നതിനാണ് ആസിയ ജയിലിലടയ്ക്കപ്പെട്ടത്. തുടര്‍ന്ന് 2010ല്‍ ആസിയയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇതുവരെ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് അവസാനമായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഇതിനിടെ ആസിയ ബീബിയെ പിന്തുണച്ച് രംഗത്ത് വന്ന മുന്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ ഇസ്ലാമാബാദില്‍ വച്ച് കൊല്ലപ്പെട്ടു. ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് മുംതാസ് ഖാദിരിയെന്നയാളെ പാക്കിസ്ഥാന്‍ 2016ല്‍ തൂക്കിലേറ്റി.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവമേറിയ കുറ്റമാണ് മതനിന്ദ. സുപ്രീംകോടതിയും കൈവിട്ടാല്‍ പ്രസിഡന്‍റിന് നേരിട്ട് ദയാഹര്‍ജി നല്‍കാനുള്ള ഒരേയൊരു അവസരം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam