
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ഇന്നോ നാളെയോ സുപ്രീംകോടതിയിൽ പുനപരിശോധന ഹര്‍ജി നല്‍കും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹർജിക്കാരുടെ ആവശ്യം. അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് ചര്‍ച്ച നടത്തും.
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്‍റും കമ്മീഷ്ണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും.
അതിനിടെ തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം.
പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കിൽ മാത്രമേ നിലവിലുള്ള ക്രമീകരണത്തിൽ മാറ്റം വരുത്താനും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയില്‍ ആവശ്യത്തിന് വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് സര്‍ക്കാര‍് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു തന്നെയായിരുന്നു പൊലീസ് ഡിജിപിയടക്കമുള്ളവരുടെയും നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.
നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോയിരുന്നു. വനിതാ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കുലറടക്കം ദേവസ്വം ബോര്‍ഡ് പുറത്തിറക്കുകയും ചെയ്തു. മണ്ഡല- മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
അതേസമയം, മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ് ഠര്മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.
എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുന്‍ഗണന പുന:പരിശോധനാ ഹര്‍ജിക്കെന്നും പന്തളം രാജകുടുംബം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam