
കൊല്ലം: അഡ്മിഷന്‍ ഫീസിന് പുറമെ ഒരു ഫീസും അധികം കൊടുക്കേണ്ടെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ ഉത്തരവ് കാറ്റില്‍ പറത്തി കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസിന് പുറമെ വിദ്യാർത്ഥികൾ അടക്കേണ്ട സ്പെഷ്യൽ ഫീസ് ഈ ആഴ്ച തന്നെ നിശ്ചയിക്കുമെന്നും അതുവരെ അഡ്മിഷന്‍ ഫീസ് അല്ലാതെ മറ്റൊന്നും വാങ്ങരുതെന്നുമുള്ള രാജേന്ദ്ര ബാബു കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്നാണ് കോളേജ് അധികൃതരുടെ പക്ഷം.
ആദ്യ വര്‍ഷത്തെ ഫീസ് നല്‍കാമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നിലപാട് അറിയിച്ചിട്ടും വഴങ്ങാന്‍ കോളേജ് തയ്യാറായില്ല. ഒരു വര്‍ഷത്തെ ഫീസ് ആയ 560000 രൂപയ്ക്ക് പുറമെ അഞ്ച് വര്‍ഷത്തെ ഫീസ് ഉള്‍പ്പെടെയുള്ള തുക ബാങ്ക് സെക്യൂരിറ്റിയായി കാണിച്ചാല്‍ മാത്രമേ അഡ്മിഷന്‍ നല്‍കുകയുള്ളു. അത് തുകയായി തന്നെ നല്‍കണമെന്നും കോളേജ് ആവശ്യപ്പെടുന്നു.
മെറിറ്റില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലാകുന്നത്. ഇതോടെ കോളേജിന് മുന്നില്‍ പ്രതിഷേധിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. അതേസമയം എന്‍ട്രന്‍സ് കമ്മീഷ്ണറുടെ നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
രാജേന്ദ്ര ബാബു കമ്മീഷന്‍ ഉത്തരവിന് പിന്നാലെ അതുവരെ ഒരു ഫീസും അധികം കൊടുക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ സംഘടനയുടെ തീരുമാനം. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഫീസിന് പുറമേ മറ്റ് പല രീതിയിൽ വൻ തുക വാങ്ങുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ട്യൂഷൻ ഫീസ്, ലാബ് ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിങ്ങനെ പല കോളേജുകളും പല രീതിയിൽ തോന്നിയ പോലെയാണ് ഫീസ് വാങ്ങിയിരുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കടക്കം ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. രണ്ടാം ഘട്ട അലോട്ട്മെന്‍റിന് ശേഷം ഓരോ കോളജിലും ഫീസിന് പുറമേ കൊടുക്കേണ്ട മറ്റ് തുകകൾ എന്തൊക്കെയാണെന്ന് കൃത്യമായി രാജേന്ദ്ര ബാബു കമ്മീഷൻ ഈ ആഴ്ച നിശ്ചയിക്കും. അതു വരെ കോളജുകൾ ചോദിച്ചാലും ഒരു ഫീസും അധികം കൊടുക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ സംഘടനാ തീരുമാനം.
കഴിഞ്ഞ വർഷം വിവിധ സ്വകാര്യ മെഡിക്കൽ കോളജുകൾ വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ കിട്ടണം എന്ന് കാണിച്ച് വിദ്യാർത്ഥികൾ ഫീ റെഗുലേറ്ററി കമ്മീഷന് പരാതി കൊടുത്തിരുന്നു. അമിത ഫീസ് വാങ്ങിയെന്നാരോപിച്ച് ഈ വർഷവും കുട്ടികൾ കമ്മീഷന് പരാതി കൊടുത്തു. ഈ രണ്ട് പരാതികളിലും ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam