
പത്തനംതിട്ട: വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് ദളിത് കുടുംബത്തിന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പത്തനാപുരം അംബേദ്കര്‍ കോളനിയിലെ രാജേഷിനാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ രാജേഷിന്റെ അയല്‍വാസിയായ ലത്തീഫ് ഖാനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
രാജേഷും ലത്തീഫ് ഖാനും തമ്മില്‍ നാളുകളായി വസ്തുവിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. പലപ്പോഴും ലത്തീഫ് ഖാന്‍ വീട്ടിലെത്തി ബഹളം വക്കാറുണ്ടായിരുന്നെന്ന് രാജേഷ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ രാജേഷിന്റെ ഭാര്യ വെള്ളം കോരാന്‍ എത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും, കിണറിന്റെ മൂടി ഇളക്കി മാറ്റിയതായും കണ്ടു. ഇതേത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത്.
വേനല്‍ കടുത്തപ്പോഴും വെള്ളമുണ്ടായിരുന്ന കിണര്‍ പരിസരത്തെ മറ്റുള്ളവരും ഉപയോഗിച്ചിരുന്നതാണ്. ഇതിന് മുന്‍പും അയല്‍വാസി വീട്ടില്‍ മനുഷ്യവിസര്‍ജ്യം എറിയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികള്‍ തീയിട്ട് നശിപ്പിച്ചിട്ടുള്ളതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ പുനലൂര്‍ പൊലീസില്‍ രാജേഷ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണവിധേയനായ ലത്തീഫ് ഖാന്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam