ആംബുലന്‍സില്‍ രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Web DeskFirst Published Mar 22, 2018, 2:47 PM IST
Highlights

ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ തീരാറായ ഓക്‌സിജന്‍ സിലിണ്ടറാണ് ഉണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്‍ മരിച്ചത് ശ്വാസം കിട്ടാതെയാണെന്നുമുളള ബന്ധുക്കളുടെ പരാതി ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റ്യനെ ആസ്തമാരോഗം കലശലായപ്പോള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകുംവഴിയാണ് മരിച്ചത്.

ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ തീരാറായ ഓക്‌സിജന്‍ സിലിണ്ടറാണ് ഉണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്‍ മരിച്ചത് ശ്വാസം കിട്ടാതെയാണെന്നുമുളള ബന്ധുക്കളുടെ പരാതി ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സെബാസ്റ്റ്യന്റെ ശ്വാസകോശത്തില്‍ കുമിളകള്‍ രൂപപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴും സെബാസ്റ്റ്യന് ശ്വാസമുണ്ടായിരുന്നുവെന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണവും റിപ്പോര്‍ട്ട് തള്ളുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുളള ജീവനക്കാരെ ചോദ്യം ചെയ്യും. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കാത്തതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.സിലിണ്ടറില്‍ ഓക്‌സിജന്‍ തീര്‍ന്നിരുന്നതായി ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന അറ്റന്‍ഡര്‍ മൊഴി നല്‍കിയിട്ടുണ്ട്.

click me!