
കോട്ടയം: ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സഹായ വിതരണം വൈകുന്നു. ദുരിതബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്ന നടപടി ഇഴഞ്ഞുനീങ്ങുന്നതാണ് ആനുകൂല്യം വൈകാനിടയാക്കുന്നത് . സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ കിറ്റും വിതരണം ചെയ്യാനായിട്ടില്ല.
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂരിലെ തിരുവൻവണ്ടൂരിലെ വില്ലേജ് ഓഫിസിൽ ധനസഹായം തേടിയപ്പോൾ കിട്ടിയ മറുപടിയാണിത്. ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി അടിയന്തര സഹായമായി 10,000 രൂപ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസമായിട്ടും നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണ്. ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രോഡീകരിച്ച് നൽകേണ്ട വില്ലേജ് ഓഫീസര്‍മാര്‍ ക്യാംപുകളിൽ ഭക്ഷണവിതരണം ഉറപ്പാക്കുന്നതടക്കമുള്ള ജോലികളും ചെയ്യുന്നുണ്ട്. ഇതാണ് ദുരിതബാധിതരുടെ അക്കൗണ്ട് വിവര ശേഖരണം വൈകിപ്പിക്കുന്നത്. ക്യാംപ് വിട്ട് വീടുകളിൽ പോയവരുടെ വിവരങ്ങളും ശേഖരിക്കേണം. രജിസ്റ്റര്‍ ചെയ്യാത്ത ക്യാംപുകളിൽ താമസിച്ചവരുടെ വിവര ശേഖരണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാതി വഴിയിലുള്ള അക്കൗണ്ട് വിവരശേഖരണം പൂര്‍ത്തിയായി പതിനായിരം രൂപ അക്കൗണ്ടിലെത്താൻ ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലുമെടുക്കുമെന്നുറപ്പ്.
നഷ്ടപ്പെട്ട വീട്ടുപകരണങ്ങളടക്കം വാങ്ങാൻ ഉപകാരപ്പെടുന്ന സാന്പത്തിക സഹായമാണ് നടപടിക്രമങ്ങളിലെ കാലതാമസം കാരണം വൈകുന്നത്. ക്യാംപ് വിടുന്ന മുറയ്ക്ക് നൽകേണ്ട 5 കിലോ അരി ഉൾപ്പെടെ 22 ഇനങ്ങളുടെ കിറ്റ് വിതരണവും ഏകോപനമില്ലാത്തതിനാൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും തുടങ്ങാൻ പോലുമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam