
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീടിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
2016 ഏപ്രില്‍ 28 ന് രാത്രിയിലാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ്,സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്കുന്നതിന് വരെ കാരണമായി. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ രാത്രി ജിഷയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തുകയായിരുന്നു.
തുടക്കത്തിലെ കേസിന്‍റെ ഗൗരവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ലോക്കല്‍ പൊലീസിന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. സംഭവം വിവാദമായതോടെ അന്നത്ത് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ഈ സംഘത്തിന് കഴിഞ്ഞില്ല. കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകം വലിയ ചര്‍ച്ചാവിഷയമായി.
അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുള്‍പ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച് ടി പി സെന്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് അധികാരമേറ്റ ലോക്‌നാഥ് ബെഹ്‌റ, പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. കേസിലെ പ്രതിയാ അമീറുല്‍ ഇസ്ലാമിനെ അധികം വൈകാതെ പിടികൂടിയെങ്കിലും കേസിനെകുറിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam